അതിർത്തിയിലെ അശാന്തി, ഫെഡ് യോഗം, വ്യാപാര ചർച്ചകൾ അടുത്ത ആഴ്ചയിലും വിപണി സംഭവബഹുലം

പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ബന്ധം വഷളാകുന്നത് റീറ്റെയ്ൽ നിക്ഷേപകർക്കിടയിൽ യുദ്ധഭയത്തിന് കാരണമായെങ്കിലും ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിലും നേട്ടമുറപ്പിച്ചു. റിലയൻസിന്റെ റിസൾട്ടിന്റെ പിൻബലത്തിൽ നേട്ടത്തോടെ ആഴ്ച തുടങ്ങിയ ഇന്ത്യൻ വിപണിക്ക് വിദേശ-ആഭ്യന്തര ഫണ്ടുകളുടെ പിന്തുണയാണ് നിർണായകമായത്. വിദേശഫണ്ടുകൾ ചൈനവിട്ട് ഇന്ത്യയിലേക്ക് ചേക്കേറുന്നത് തുടരുന്നതും ഏപ്രിലിൽ വാഹന വില്പന മെച്ചപ്പെട്ടതും മോശമല്ലാത്ത റിസൾട്ടുകളും ഇന്ത്യൻ വിപണിയെ പാകിസ്താനുമായുള്ള സംഘർഷ ഭീതിയിൽ നിന്നും കരകയറാൻ സഹായിച്ചു. ഇന്ത്യൻ രൂപ ഡോളറിനെതിരെ മെച്ചപ്പെട്ടതും, ക്രൂഡ് ഓയിൽ വില വീഴുന്നതും വിപണിയെ സഹായിക്കും.24500-24600 സമ്മർദ്ദമേഖല കടന്നുകിട്ടിയാൽ നിഫ്റ്റിക്ക് 25000 പോയിന്റാണ് നിഫ്റ്റിയുടെ അടുത്ത ലക്ഷ്യമെന്ന ടെക്നിക്കൽ സൂചനയും, 24250, 24000 മേഖലകളിലെ പിന്തുണകളും അടുത്ത ആഴ്ചയിൽ നിർണായകമാണ്. അമേരിക്കൻ വിപണിയുടെ മികച്ച ക്ളോസിങ് വിപണിക്ക് തിങ്കളാഴ്ചയും മികച്ച തുടക്കം നൽകിയേക്കാം. എസ്ബിഐയുടെയും കോട്ടക് മഹിന്ദ്ര ബാങ്കിന്റെയും റിസൾട്ടുകളും തിങ്കളാഴ്ച ഇന്ത്യൻ വിപണിയെ സ്വാധീനിക്കും. അമേരിക്ക-ചൈന ചർച്ചസാധ്യത മികച്ച തൊഴിൽ ഡേറ്റക്കും ഏണിങ് റിപ്പോർട്ടുകൾക്കുമൊപ്പം ചൈന അമേരിക്കയുമായി വ്യാപാര ചർച്ചക്ക് തയ്യാറാകുന്നു എന്ന സൂചനയുടെ പിന്തുണയിൽ അമേരിക്കൻ വിപണി വെള്ളിയാഴ്ചയും കുതിപ്പ് നടത്തി. തുടർച്ചയായ ഒൻപതാം ദിവസവും മുന്നേറിയ അമേരിക്കയുടെ എസ്&പി-500 സൂചിക 2004 ശേഷമുള്ള ഏറ്റവും നീണ്ട മുന്നേറ്റമാണ് കാഴ്ച വച്ചത്. നാസ്ഡാക്ക് കഴിഞ്ഞ ആഴ്ചയിൽ 3.30%ൽ കൂടുതൽ മുന്നേറിയപ്പോൾ എസ്&പി-500 2.75%വും, ഡൗ ജോൺസ് 2.85%വും മുന്നേറിയിരുന്നു.
Source link