അദാനിക്കെതിരായ കൈക്കൂലിക്കേസ്: ഇന്ത്യയുടെ സഹായം തേടി യുഎസ്; ഓഹരികൾ ചുവന്നു

അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന്മേലുള്ള അന്വേഷണത്തിന് ഇന്ത്യയുടെ സഹകരണം ആവശ്യപ്പെട്ട് യുഎസ്. അദാനിക്കെതിരെ കേസെടുത്ത യുഎസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനാണ് ഇന്ത്യയുടെ സഹായം തേടിയെന്ന് ന്യൂയോർക്ക് ജില്ലാ കോടതിയെ അറിയിച്ചത്. അദാനിയും മറ്റ് ആരോപണവിധേയരും ഇന്ത്യയിലാണെന്നതു ചൂണ്ടിക്കാട്ടിയാണ് നീക്കം. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ അദാനി ഗ്രൂപ്പിലെ ഒട്ടുമിക്ക ഓഹരികളും വിൽപനസമ്മർദ്ദം മൂലം നഷ്ടത്തിലായി. ഈ കമ്പനികളുടെയെല്ലാം വിപണിമൂല്യവും വൻതോതിൽ കുറഞ്ഞു.എൻഡിടിവി (+1.16%), അദാനി ടോട്ടൽ ഗ്യാസ് (+0.39%) എന്നിവയാണ് നേട്ടത്തിലുള്ളത്. എസിസി, അദാനി എനർജി സൊല്യൂഷൻസ്, അദാനി വിൽമർ, അംബുജ സിമന്റ്, അദാനി പോർട്സ് എന്നിവയെല്ലാം ചുവപ്പണിഞ്ഞു. ഒരുഘട്ടത്തിൽ 4 മുതൽ 8% വരെ ഇടിഞ്ഞശേഷം അദാനി ഗ്രൂപ്പ് ഓഹരികൾ നഷ്ടം നികത്തുകയായിരുന്നു.
Source link