അമ്മയെ തല്ലുന്നത് മകൻ തടഞ്ഞു, കല്ലെറിഞ്ഞ് ഓടിക്കുന്നതിനിടെ കിണറ്റിൽ വീണുമരിച്ചു; പിതാവിന് കഠിനതടവ്

നെയ്യാറ്റിൻകര: മദ്യലഹരിയിൽ കല്ലെറിഞ്ഞ് ഓടിക്കുന്നതിനിടെ മകൻ കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ അച്ഛന് 10 വർഷം കഠിനതടവും 50000 രൂപ പിഴയും. കല്ലിയൂർ, മുട്ടയ്ക്കാട്, വണ്ടിത്തടം, പൊറ്റവിളവീട്ടിൽ ബേബി(63)യെയാണ് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.എം. ബഷീർ ശിക്ഷിച്ചത്. ബേബിയുടെ മകൻ സന്തോഷാ(30)ണ് മരിച്ചത്.2014 മാർച്ച് 27-നു പുലർച്ചെ രണ്ടിനാണ് സംഭവം. മദ്യപിച്ചെത്തുന്ന ബേബി ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. സംഭവദിവസം ബേബി ഭാര്യയെ തല്ലുന്നത് സന്തോഷ് തടഞ്ഞു. ഇതിനെത്തുടർന്ന് ബേബി മകനു നേരേ കല്ലെടുത്തെറിഞ്ഞു. രക്ഷപ്പെടാനായി ഇരുട്ടത്ത് പുറത്തിറങ്ങി ഓടിയ സന്തോഷ് സമീപത്തെ പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു. 85 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ സന്തോഷ് അവിടെക്കിടന്നു മരിച്ചു. തുടർന്ന് രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Source link