‘ആദ്യം വാഗ്ദാനപ്പെരുമഴ; പിന്നാലെ ബെൽറ്റ് കൊണ്ട് അടി, പഴം ശരീരത്തിലേക്ക് എറിയും; പരാതി നൽകിയാൽ ഭീഷണി’

കൊച്ചി ∙ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരെ നായ്ക്കൾക്കു സമാനമായി കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ചു മുട്ടിൽ നടത്തിക്കുന്ന ക്രൂര ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ ജീവനക്കാർ. ടാർഗറ്റ് നേടിയില്ലെങ്കിൽ ബെൽറ്റ് കൊണ്ട് അടിക്കുന്നതിനൊപ്പം അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തുക, തോർത്ത് നനച്ച് അടിക്കുക, പഴം ശരീരത്തിലേക്ക് എറിയുക, മൊബൈൽ ഫോൺ പിടിച്ചുവയ്ക്കുക, ഭീഷണിപ്പെടുത്തുക, അസഭ്യം പറയുക എന്നവയെല്ലാം പതിവായിരുന്നെന്നാണ് മുൻ ജീവനക്കാർ പറയുന്നത്. ജോലിയിൽ പ്രവേശിക്കുന്ന സമയം വലിയ തരത്തിലുള്ള വാഗ്ദാനങ്ങളാണ് നൽകാറുള്ളതെന്നും ഇവർ പറയുന്നു. മാനേജർ പോസ്റ്റിലുള്ള വ്യക്തി 2 വർഷം മാത്രം നീണ്ട സർവീസുകൊണ്ട് വലിയ വീടും കാറുകളും ലക്ഷക്കണക്കിന് രൂപയും സമ്പാദിച്ചെന്നതാണ് ഏറ്റവും വലിയ ആകർഷണമായി പറഞ്ഞിരുന്നത്.ജോലിയിൽ പ്രവേശിച്ച് 6 മാസം ആകുമ്പോഴേക്കും അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്ക് ഉയരാമെന്നും പ്രതിമാസം 35,000 രൂപയ്ക്കു മുകളിൽ ശമ്പളം ലഭിച്ചു തുടങ്ങുമെന്നും ടാർഗറ്റ് ഇല്ലെന്നും മറ്റുമാണ് ഉദ്യോഗാർഥികളോട് പറയാറുള്ളത്. എന്നാൽ ജോലി തുടങ്ങുന്നതിന് പിന്നാലെ പീഡനങ്ങളും ആരംഭിക്കും. അസഭ്യം പറയുന്നതും പതിവാണ്. ജോലിയിൽ വാശി കൂടാൻ വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നാണ് ഇവർ നൽകുന്ന വിശദീകരണം. സ്ഥാപനത്തിന്റെ മാനേജർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഗുണ്ടകളുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടെന്നും ജോലി ഉപേക്ഷിച്ച് പോവുകയോ പരാതി നൽകുകയോ ചെയ്താൽ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നെന്നും മുൻ ജീവനക്കാർ പറഞ്ഞു.
Source link