ഇറാൻ-ഇസ്രയേൽ പോര് 4-ാം നാളിലേക്ക്; ഏഷ്യൻ വിപണികളും ഗിഫ്റ്റ് നിഫ്റ്റിയും നേട്ടത്തിൽ, ആശങ്ക പടർത്തി എണ്ണയും സ്വർണവും

ഇറാൻ-ഇസ്രയേൽ സംഘർഷം (Iran-Israel conflict) അയവില്ലാതെ നാലാം നാളിലേക്ക് കടന്നെങ്കിലും ഏഷ്യൻ ഓഹരി വിപണികൾ (Asian Markets) ഇന്ന് പൊതുവേ നേട്ടത്തിലേറിയത് ഇന്ത്യൻ ഓഹരി വിപണികൾക്ക് (Indian Stock Markets) നൽകുന്നത് ശുഭപ്രതീക്ഷ. ഇന്നു രാവിലെ 6.32വരെയുള്ള കണക്കുപ്രകാരം ഗിഫ്റ്റ് നിഫ്റ്റി (Gift Nifty) 44 പോയിന്റ് ഉയർന്നതും സെൻസെക്സും (Sensex) നിഫ്റ്റിയും (Nifty) ഇന്ന് നേട്ടത്തിൽ വ്യാപാരം തുടങ്ങിയേക്കുമെന്ന പ്രതീക്ഷയാണ് നൽകുന്നത്.കഴിഞ്ഞവാരം അവസാന സെഷനിൽ നിഫ്റ്റി 169 പോയിന്റ് (-0.68%) ഇടിഞ്ഞ് 24,718ലും സെൻസെക്സ് 573 പോയിന്റ് (-0.70%) നഷ്ടത്തോടെ 81,118ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇറാൻ-ഇസ്രയേൽ സംഘർഷം യുദ്ധസമാനമായി മാറിയതും ഇറാനുമേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (Donald Trump) തന്നെ ഭീഷണിയുമായി രംഗത്തുള്ളതും ആശങ്ക പടർത്തുന്നുണ്ടെങ്കിലും നിലവിൽ ഓഹരി വിപണികൾ കൂടുതൽ ശ്രദ്ധയൂന്നുന്നത് ചില ‘സാമ്പത്തിക’ കണക്കുകളിലേക്കാണ്. അതാണ് ഏഷ്യൻ ഓഹരി വിപണികളും ഗിഫ്റ്റ് നിഫ്റ്റിയും ഇന്ന് പച്ചതൊടാനും പ്രധാന കാരണം.ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയും വ്യാവസായിക ഭൂപടത്തിലെ നിർണായകശക്തിയുമായ ചൈനയുടെ റീട്ടെയ്ൽ സെയിൽസ്, വ്യാവസായിക ഉൽപാദന വളർച്ച, മേയിലെ തൊഴിലില്ലായ്മക്കണക്ക് എന്നിവ ഇന്ന് പുറത്തുവരും. കണക്കുകൾ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിന്മേലാണ് ഏഷ്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തിന്റെ ട്രാക്ക് പിടിച്ചത്. ജാപ്പനീസ് നിക്കേയ് 0.73%, ദക്ഷിണ കൊറിയയുടെ കോസ്പി 0.17%, ഓസ്ട്രേലിയയുടെ എഎസ്എക്സ് 200 സൂചിക 0.12% എന്നിങ്ങനെ നേട്ടത്തിലേറി. യുഎസിൽ ഡൗ ജോൺസ്, നാസ്ഡാക്, എസ് ആൻഡ് പി500 സൂചിക എന്നിവ 1.79% വരെ നഷ്ടത്തിലായിരുന്നു.ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
Source link