ഇറീഡിയത്തിന്റെ പേരിൽ തൃശ്ശൂർ ജില്ലയിൽ 500 കോടി തട്ടിയെന്ന് പരാതി

തൃശ്ശൂർ: ജില്ല കേന്ദ്രീകരിച്ച് 500 കോടിയുടെ ഇറീഡിയം തട്ടിപ്പ് നടന്നെന്ന് കാണിച്ച് ഇരിങ്ങാലക്കുടയിലെ മുനിസിപ്പൽ കൗൺസിലർ പോലീസിൽ പരാതി നൽകി. മാടായിക്കോണം തച്ചപ്പിള്ളി വീട്ടിലെ ടി.കെ. ഷാജൂട്ടനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.ഇന്ത്യയിൽ ഇറീഡിയം കണ്ടെത്തിയെന്നും വലിയ വിലയുള്ള ഈ ലോഹത്തിൽ നിക്ഷേപം നടത്തിയാൽ കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കാമെന്നും പറഞ്ഞ് 500 കോടിയോളം രൂപ സമാഹരിച്ചെന്ന് പരാതിയിൽ പറയുന്നു. പെരിഞ്ഞനത്തുള്ള ഒരു വ്യക്തിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം. ഒരുലക്ഷംമുതൽ 25 ലക്ഷംവരെ ആയിരക്കണക്കിനാളുകളിൽനിന്ന് സ്വീകരിച്ചതായാണ് പരാതി. പണം കൈപ്പറ്റിയതിന് തെളിവായി വെള്ളക്കടലാസിൽ ഇന്ത്യൻ കറൻസിയൊട്ടിച്ച് താഴെ ഒപ്പിട്ടുനൽകും. എത്ര കോടിയാണോ തിരികെ കിട്ടുക അതിന് ആനുപാതികമായ കറൻസിയാണ് ഒട്ടിക്കുന്നത്. 10 രൂപയുടെ നോട്ടാണ് ഒട്ടിക്കുന്നതെങ്കിൽ 10 കോടി തിരികെ കിട്ടുമെന്നാണ് വാഗ്ദാനം.
Source link