എന്റെ കാലത്ത് നേട്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ, കോട്ടങ്ങളില്ല, അത് പറയാന്‍ നട്ടെല്ലുണ്ട്- സുധാകരൻ

തിരുവനന്തപുരം: തന്റെ കാലയളവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. നേട്ടങ്ങള്‍ മാത്രമേ തന്റെ കാലത്ത് ഉണ്ടായിട്ടുള്ളൂവെന്നും കോട്ടങ്ങളില്ലെന്നും സുധാകരന് പറഞ്ഞു. സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള കെപിസിസിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്ന ചടങ്ങിലാണ് സുധാകരന് നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞത്.’2021-ല്‍ കെപിസിസി പ്രസിഡന്റായത് മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ജനകീയമാക്കാനും തനിക്ക് കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അധ്യക്ഷനായിരുന്ന കാലയളവില്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നു. മുന്നോട്ടേ പോയിട്ടുള്ളൂ. എന്റെ കാലയളവില്‍ നേട്ടം മാത്രമാണ് എനിക്ക് ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ളത്. കോട്ടമില്ല. അത് വെട്ടിത്തുറന്ന് പറയാനുള്ള നട്ടെല്ലെനിക്ക് ഉണ്ട്. അങ്ങനെ പറയുന്നത് യാഥാര്‍ഥ്യബോധ്യത്തോടെയാണ്. ലോക്സഭയില്‍ 18 സീറ്റ് നേടാന്‍ കഴിഞ്ഞതിനപ്പുറം ചരിത്രത്തില്‍ ആദ്യമായി ഒരു മുന്നണിക്ക് 20 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടാനുമായി. ക്യാമ്പസുകളില്‍ കെഎസ്യു തിരിച്ചുവരവ് നടത്തി. അതിന് കാരണം അവര്‍ക്ക് താങ്ങായും തണലായും കെപിസിസി നിന്നുകൊടുത്തു എന്നതാണ്. സിയുസികള്‍ രൂപീകരിച്ചെങ്കിലും അത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചില്ല. എന്റെ പിന്‍ഗാമി സണ്ണിയെ അത് പൂര്‍ത്തീകരിക്കാന്‍ ഏല്‍പ്പിക്കുകയാണ്. എല്ലാ തലത്തിലും സംഘടനയെ ചലിപ്പിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനംകൊള്ളുന്നു. ആസന്നമായ നിയമസഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളെ നേരിടാന്‍ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കിയാണ് മുന്നോട്ട് പോകുന്നത്.’ സുധാകരന് പറഞ്ഞു.
Source link