ചീഫ് ജസ്റ്റിസിനെ അറിയിച്ചത് 17 മണിക്കൂർ കഴിഞ്ഞ്, നോട്ടുകെട്ടുകൾ സ്ഥലത്തുനിന്നു മാറ്റി; അടിമുടി ‘പുകമറ’

ന്യൂഡൽഹി ∙ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീടിനു പുറത്തെ സ്റ്റോർമുറിയിൽ ചാക്കുകണക്കിനു പണം കണ്ടെത്തിയതിൽ അടിമുടി ദുരൂഹത. 17 മണിക്കൂർ കഴിഞ്ഞാണു ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ പൊലീസ് സംഭവം അറിയിച്ചത്. ഭോപാലിലായിരുന്ന ജസ്റ്റിസ് വർമയും ഭാര്യയും ഡൽഹിയിൽ മടങ്ങിയെത്തിയതിനു ശേഷമായിരുന്നു ഇത്. കണ്ടെത്തിയതായി പറയുന്ന നോട്ടുകെട്ടുകൾ ഇതിനിടെ സ്ഥലത്തുനിന്നു മാറ്റിയെന്നതും ദുരൂഹത വർധിപ്പിക്കുന്നു. സംഭവസ്ഥലത്തുനിന്നു ഡൽഹി പൊലീസ് പകർത്തി ഡൽഹി ചീഫ് ജസ്റ്റിസിനു കൈമാറിയ വിഡിയോയും ചിത്രങ്ങളും സുപ്രീം കോടതി പുറത്തുവിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നോട്ടുകെട്ടുകൾ കത്തുന്നതും അഗ്നിരക്ഷാസേനാംഗങ്ങൾ തീകെടുത്താൻ ശ്രമിക്കുന്നതും വ്യക്തമായി കാണാം. പണം കണ്ടെത്തുമ്പോൾ തങ്ങളില്ലായിരുന്നുവെന്ന് അഗ്നിരക്ഷാസേനാ മേധാവി പറഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യവും ഇതോടെ ഉയരുന്നു. കേസിൽ ഡൽഹി പൊലീസും അഗ്നിരക്ഷാ സേനയും രണ്ടു തട്ടിലാണെന്നു വ്യക്തമാക്കുന്നതാണ് ഇതുവരെയുള്ള സംഭവങ്ങൾ. തീയണച്ച അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരിൽ നിന്നുൾപ്പെടെ മൊഴിയെടുക്കാനാണ് സുപ്രീം കോടതി നിയോഗിച്ച അന്വേഷണസമിതിയുടെ നീക്കം.
Source link