KERALA

കനാല്‍ നിര്‍മാണത്തിനെതിരെ പാകിസ്താനിലെ സിന്ധില്‍ പ്രക്ഷോഭം, 2 പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു


ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ സിന്ധൂനദിയിലെ പാക് സൈന്യത്തിന്റെ പിന്തുണയോടെയുള്ള വിവാദ കനാല്‍ നിര്‍മാണത്തിനെതിരായ പ്രതിഷേധം വീണ്ടും ശക്തി പ്രാപിക്കുന്നു. ചൊവ്വാഴ്ച വടക്കന്‍ സിന്ധിലെ നൗഷരോ ഫെറോസ് ജില്ലയിലെ മോറോ നഗരത്തില്‍ കനാല്‍നിര്‍മാണത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കെതിരേ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ്, കഴിഞ്ഞമാസം കനാല്‍നിര്‍മാണ പദ്ധതി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് അടങ്ങിയ പ്രതിഷേധം വീണ്ടും കടുത്തത്. വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ടുപേരില്‍ ഒരാള്‍ സിന്ധ് നാഷണലിസ്റ്റ് പാര്‍ട്ടിയായ ജെഎസ്എംഎം പ്രവര്‍ത്തകനായ സഹീദ് ലാഘാരിയാണ്. രണ്ടാമന്റെ പേരു വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല. പതിനഞ്ചോളം പ്രക്ഷോഭകാരികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. സഹീദ് കൊല്ലപ്പെട്ടതിന് പിന്നാലെ പ്രതിഷേധക്കാര്‍ അക്രമാസക്തരായി. ഇവര്‍ ദേശീയപാത തടയുകയും ഓയില്‍ ടാങ്കറുകള്‍ക്ക് തീയിടുകയും ചെയ്തു. സിന്ധ് ആഭ്യന്തരമന്ത്രിയും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവുമായ സിയാഉള്‍ ഹസ്സന്‍ ലഞ്ജാറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറുകയും ഡ്രോയിങ് റൂം ഉള്‍പ്പെടെയുള്ള ഭാഗത്ത് തീയിടുകയും ചെയ്തു. സിന്ധൂനദിയിലെ ജലത്തിനുമേല്‍ പഞ്ചാബ് പ്രവിശ്യ ആധിപത്യം സ്ഥാപിക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.


Source link

Related Articles

Back to top button