കരുത്തേറി രൂപ, വീഴാതെ വിപണി, ഇന്ത്യൻ വിപണിയുടെ ഇനിയുള്ള നോട്ടം കമ്പനി ഫലങ്ങളിലേയ്ക്ക്

കഴിഞ്ഞ ആഴ്ച കുതിപ്പോടെ തുടങ്ങിയ ഇന്ത്യൻ വിപണി എഫ്&ഓ ക്ളോസിങ്ങിന് തലേന്നും പിറ്റേന്നും നഷ്ടം നേരിട്ടെങ്കിലും ആഴ്ചയവസാനം നേട്ടം കുറിച്ചു. ട്രംപിന്റെ ഓട്ടോ താരിഫ് ജാപ്പനീസ്, കൊറിയൻ, ജർമൻ, ഫ്രഞ്ച് വിപണികൾക്കും കഴിഞ്ഞ ആഴ്ച തിരുത്തൽ നൽകി. എങ്കിലും അമേരിക്കൻ വിപണി തന്നെയാണ് കെടുതി കൂടുതൽ നേരിട്ടത്. അമേരിക്കയുടെ നാസ്ഡാക് സൂചിക കഴിഞ്ഞ ആഴ്ചയിൽ 4% നഷ്ടം നേരിട്ടപ്പോൾ എസ്&പിയും, ഡൗ ജോൺസും യഥാക്രമം 2.65%വും 1.41%വും നഷ്ടം കുറിച്ചു. മുൻ ആഴ്ചയിൽ 23350 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി 24000 പോയിന്റിന് സമീപമെത്തിയ ശേഷം 23519 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. സെൻസെക്സ് 76905 പോയന്റിൽ നിന്നും 77414 പോയിന്റിലേക്കും മുന്നേറി. രൂപയുടെ പിൻബലത്തിൽ ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളുടെ 2% വീതം മുന്നേറ്റമാണ് ഇന്ത്യൻ വിപണിയെ കഴിഞ്ഞ ആഴ്ചയിൽ താങ്ങി നിർത്തിയത്. വിദേശഫണ്ടുകളുടെ തിരിച്ചുവരവ് തുടർന്നും ഇന്ത്യൻ വിപണിക്ക് നിർണായകമാണ്. അടുത്ത ആഴ്ചയിൽ താരിഫ് കെടുതികൾ പിന്നിടുന്ന ഇന്ത്യൻ വിപണിക്ക് ആർബിഐ നയാവലോകനയോഗവും, തുടർന്ന് നാലാംപാദ റിസൾട്ടുകളും പ്രതീക്ഷയാണ്.താരിഫുകൾ ഏപ്രിൽ രണ്ടിന് അമേരിക്കയുമായുള്ള രാജ്യാന്തര വ്യാപാരത്തിൽ വലിയ നേട്ടമുണ്ടാക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധം പുനർ നിർണയിക്കുന്ന നടപടിയാണ് ഡോണാൾഡ് ട്രംപ് റെസിപ്രോക്കൽ താരിഫുകളിലൂടെ ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ അമേരിക്കയുമായി വലിയ വ്യാപാരമുള്ള ഇന്ത്യയെ കൂടിയാണ് താരിഫുകൾ ലക്‌ഷ്യം വയ്ക്കുന്നത്. താരിഫ് ഭീഷണി ഇന്ത്യൻ വിപണി മറികടന്നു കഴിഞ്ഞു എന്ന വാദവും ശക്തമാണ്. വിപണി താരിഫ് ഡീലുകൾക്കായാണ് കാത്തിരിക്കുന്നത്.
Source link