എം.എ. ബേബിക്കു വെല്ലുവിളി ധാവ്ളെ! രാഘവുലു റിപ്പോർട്ട് അവതരിപ്പിച്ചതെന്തിന്? പിണറായിയുടെ പിന്തുണ ആർക്ക്?

കോട്ടയം∙ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബിക്ക് മുൻതൂക്കം. എന്നാൽ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ബി.വി. രാഘവുലു, അശോക് ധാവ്ളെ, മുഹമ്മദ് സലീം എന്നിവരുടെ പേരുകളും ചർച്ചയിൽ. സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കാൻ രാഘവുലുവിനെ ചുമതലപ്പെടുത്തിയത് അദ്ദേഹത്തിന് മുൻതൂക്കമുണ്ടെന്ന സൂചന നൽകുന്നു. ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബിയുടെ പേര് കുറച്ചുകാലമായി ചർച്ചയിലുണ്ട്. പാർട്ടിയിലെ സീനിയോറിറ്റിയും ദേശീയതലത്തിലെ പ്രവർത്തന പരിചയവും മുതൽക്കൂട്ടാണ്. മാത്രമല്ല കേരളത്തിന്റെ പിന്തുണയും. പാർട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനം കേരളമാണ്. അതിനാൽ തന്നെ കേരളാഘടകത്തിന്റെ നിലപാട് നിർണായകമാണ്. അതിലുപരി മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഏറെ പ്രാധാന്യം അർഹിക്കുന്നു. പിണറായി കഴിഞ്ഞാൽ പൊളിറ്റ് ബ്യൂറോയിൽ സീനിയർ എം.എ.ബേബിയാണ്. ബേബി എസ്ഐഫ്ഐ ദേശീയ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ പിൻഗാമിയായത് സീതാറാം യച്ചൂരിയാണ്.ചർച്ചകൾ മുന്നോട്ടു പോകുന്നതിന് ഇടയിലാണ് സംഘടനാ റിപ്പോർട്ടമായി രാഘവുലു ശ്രദ്ധയിൽ എത്തിയത്. ബംഗാൾ ഘടകവും രാഘവുവുലിനെ പിന്തുണയ്ക്കുന്നുവെന്ന സൂചനകളും ലഭിക്കുന്നു. നേരത്തെ ബംഗാൾ ഘടകം അശോക് ധാവ്ളെയെ പിന്തുണയ്ക്കുന്നതായി സൂചനയുണ്ടായിരുന്നു. ബേബി വരുന്നത് കേരളഘടകത്തിന്റെ മേൽക്കോയ്മയ്ക്ക് ഇടയാകുമെന്ന ചിന്തയാണ് ബംഗാൾ ഘടകത്തിന്റെ നിലപാടിനു പിന്നിൽ. യച്ചൂരിയും രാഘവുലുവും തെലങ്കാനയിൽ നിന്നുള്ളവരാണ്. ആ നിലയ്ക്ക് യച്ചൂരിക്കുശേഷം തെലങ്കാനയിൽ നിന്നുള്ളയാളെ പരിഗണിക്കുമോ എന്ന സംശയവും ഉയരുന്നു.
Source link