അച്ഛനും കൊച്ചനും ഒരു വിന്റേജ് കാറും; മകന് കളിപ്പാട്ടമായി വിന്റേജ് കാർ നിർമിച്ച് അച്ഛൻ

തൊടുപുഴ: ഒരുവർഷം മുൻപാണ് സായുക്കുട്ടന് ആ കളിപ്പാട്ടക്കാർ കിട്ടുന്നത്. അവന് അത് ഒരുപാട് ഇഷ്ടമായി. കളിപ്പാട്ടമല്ല, കയറിയിരുന്നു ഓടിക്കാൻ പറ്റുന്ന ശരിക്കുമുള്ള കാർ വേണമെന്നായി ആഗ്രഹം. വണ്ടിപ്രാന്തനായ അച്ഛൻ അർജുൻ, മകന്റെ ആഗ്രഹം സാധിച്ചുകൊടുക്കാൻ തീരുമാനിച്ചു. 90 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷ് കമ്പനിയായ ആസ്റ്റൺ മാർട്ടിൻ പുറത്തിറക്കിയ വിന്റേജ് കാറിന്റെ ഓടുന്ന മോഡൽ, പൊളിച്ചുമാറ്റിയ വണ്ടികളുടെ ഭാഗങ്ങൾ ഉപയോഗിച്ച് നിർമിച്ചു.മണക്കാട് കുന്നത്ത് വീട്ടിൽ അർജുൻ കെ. വേണുവാണ് നാലുവയസ്സുകാരനായ മകൻ സായു എന്ന തന്വിക്കിന് ഓടുന്ന കാർ നിർമിച്ചത്. ചില വാഹനപ്രേമികളുടെ കൈവശം മാത്രമേ ഇപ്പോൾ ഈ കാറുള്ളൂ. അത് വാങ്ങണമെങ്കിൽ 25 ലക്ഷം രൂപയെങ്കിലും വേണമായിരുന്നു. അതുകൊണ്ടാണ് സ്വന്തമായി കാർ നിർമിക്കാമെന്ന് വർക് ഷോപ്പ് ഉടമ കൂടിയായ അർജുൻ തീരുമാനിച്ചത്. ഗൂഗിളിൽ തിരഞ്ഞ് കാറിനേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസ്സിലാക്കി. പൊളിച്ചിട്ടിരുന്ന വണ്ടികളുടെ ഭാഗങ്ങൾ ശേഖരിച്ചു. ഫൈബറും ഈ ഭാഗങ്ങളും ഉപയോഗിച്ച് ഏറെ പണിപ്പെട്ട് കളിപ്പാട്ട കാറിന് സമാനമായി ബോഡി നിർമിച്ചു. ഒഴിവുസമയത്തായിരുന്നു അർജുന്റെ അധ്വാനം.
Source link