ഭർത്താവിനെ ഉപേക്ഷിച്ച് ഇന്ത്യയിൽ, ആശ്രമം സ്ഥാപിക്കാൻ പണം കിട്ടാത്തതിനാൽ വീടുവിട്ടു; രാമനാട്ടുകരയിൽ കണ്ടത് ധരിണിയെ?

പത്തനംതിട്ട ∙ 11 വർഷം മുൻപ് കാണാതായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് കേരളത്തിൽ അന്വേഷണം ഊർജിതമാക്കുന്നു. 2014ൽ കോയമ്പത്തൂരിലെ കരുമത്താംപട്ടിയിൽനിന്നു കാണാതായ ധരിണിക്കു (38) വേണ്ടിയാണ് തമിഴ്നാട് പൊലീസിന്റെ സിബിസിഐഡി വിഭാഗം അന്വേഷണം നടത്തുന്നത്. അന്വേഷണ സംഘം കഴിഞ്ഞ കുറച്ചു ദിവസമായി പത്തനംതിട്ട, കോട്ടയം ജില്ലകളിലായി അന്വേഷണം നടത്തിയിരുന്നു. എന്നാൽ യുവതി കോഴിക്കോട്ട് ഉണ്ടെന്ന നിഗമനത്തിൽ ഇവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.2014 സെപ്റ്റംബർ 17നാണ് കരുമത്താംപട്ടിയിലെ വീട്ടിൽനിന്ന് ധരിണിയെ കാണാതായത്. വിവാഹ ശേഷം ഭർത്താവിനൊപ്പം യുഎസിലേക്കു താമസം മാറ്റിയ ധരിണി വൈകാതെ ഇന്ത്യയിലേക്കു മടങ്ങിയിരുന്നു. യുഎസിൽ ഗ്രീൻ കാർഡ് ഉൾപ്പെടെ ധരിണിക്കുണ്ടായിരുന്നു. അമ്മയ്ക്കു സുഖമില്ലെന്നു കള്ളം പറഞ്ഞാണ് ധരിണി ഇന്ത്യയിലെത്തിയത്. യുഎസിൽ ഭർത്താവിനൊപ്പം ജീവിക്കാൻ സാധിക്കില്ലെന്നും തനിക്ക് ആത്മീയ മാർഗത്തിലേക്കു തിരിയണമെന്നും ധരിണി അമ്മയോട് പറഞ്ഞിരുന്നു. ആശ്രമം സ്ഥാപിക്കാൻ പണം ആവശ്യപ്പെട്ടെങ്കിലും അമ്മ നൽകിയില്ല. പൂർവിക സ്വത്ത് ഭാഗം വയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും രക്ഷിതാക്കൾ വിസമ്മതിച്ചപ്പോഴാണ് ധരിണി വീട്ടിൽനിന്നു പോയത്.
Source link