ഗവേഷണം അനുവദിക്കാതെ കാലിക്കറ്റ് സർവകലാശാല, പ്രവേശനത്തിലെ സംവരണം ഗൈഡുമാർ പാലിക്കുന്നില്ല

തൃശ്ശൂർ: കാലിക്കറ്റ് സർവകലാശാലയുടെ വിവിധ ഗവേഷണ കേന്ദ്രങ്ങളിൽ നൂറിലേറെ ഒഴിവുകൾ ഉണ്ടായിട്ടും വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കുന്നില്ല. സർവകലാശാല ഡിപ്പാർട്ട്‌മെന്റുകളിലും സെന്ററുകളിലും അഫിലിയേറ്റഡ് കോളേജുകളിലും ഒഴിവുകളുണ്ട്.2024 മേയ് മാസത്തിൽ തുടങ്ങിയ പിഎച്ച്ഡി പ്രവേശന ഒഴിവുകൾ റിപ്പോർട്ടു ചെയ്യാൻ ഒക്ടോബർ വരെ അവസരം നൽകിയിരുന്നു. എന്നാൽ, തുടർനടപടികൾ വൈകി. നിലവിലുണ്ടായിരുന്ന വിദ്യാർഥികൾ പ്രബന്ധം സമർപ്പിച്ചതു വഴി ഒട്ടേറെ ഗൈഡുമാർക്കു കീഴിൽ പുതിയ ഒഴിവുകളും വന്നു. കഴിഞ്ഞ വർഷം നിരവധി അധ്യാപകർക്ക് ഗൈഡ്‌ഷിപ്പും ലഭിച്ചിരുന്നു. അങ്ങനെയാണ് ഒഴിവുകൾ കൂടിയത്. എന്നാൽ, പിഎച്ച്ഡി പ്രവേശന നടപടികൾ വൈകിയതിനാൽ എല്ലാ ഒഴിവുകളിലേക്ക് പ്രവേശനം നടത്താൻ കഴിഞ്ഞില്ല. ഒക്ടോബറിലെ ഒഴിവുകളുടെ പട്ടിക പുതുക്കിയിട്ടുമില്ല. 2024 പിഎച്ച്ഡി പ്രവേശനം കഴിഞ്ഞാൽ മാത്രമേ 2025-ലെ പ്രവേശനം ആരംഭിക്കാനാവൂ.
Source link