‘മറിച്ചുപറഞ്ഞാൽ ഇഡി നിങ്ങളെ പൂട്ടും’; ഫോൺ സംഭാഷണം പുറത്ത്, കൈക്കൂലിക്കേസിൽ വിജിലൻസിൻ്റെ ചോദ്യംചെയ്യൽ

കൊച്ചി: കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കേസൊതുക്കാന്‍ രണ്ടുകോടി കൈക്കൂലി ആവശ്യപ്പെട്ട കേസിലെ പ്രതികളെ വിജിലന്‍സ് ചോദ്യം ചെയ്തുതുടങ്ങി. രണ്ടുമുതല്‍ നാലുവരെ പ്രതികളായ വില്‍സണ്‍, മുരളി കുമാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാരിയര്‍ എന്നിവരാണ് വെള്ളിയാഴ്ച വിജിലന്‍സിനുമുന്നില്‍ ഹാജരായത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ഇവര്‍ക്ക് വ്യാഴാഴ്ച വിജിലന്‍സ് കോടതി ജാമ്യമനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യാന്‍ വിളിച്ചാലും ഹാജരാകണമെന്നതുള്‍പ്പെടെയുള്ള നിബന്ധനകളുടെ അടിസ്ഥാനത്തിലായിരുന്നു ജാമ്യം. കള്ളപ്പണനിരോധന നിയമപ്രകാരം കൊല്ലം സ്വദേശിയായ അനീഷ് ബാബുവിനെതിരേയുള്ള അന്വേഷണം തീര്‍പ്പാക്കാന്‍ രണ്ടുകോടിരൂപ ഇഡി ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കണമെന്നായിരുന്നു ഇടനിലക്കാരുടെ ആവശ്യം.രണ്ടുലക്ഷം രൂപ കൈപ്പറ്റുന്നതിനിടെയാണ് രണ്ട് ഏജന്റുമാര്‍ വിജിലന്‍സിന്റെ വലയിലായത്. പണം നിക്ഷേപിക്കാനായി പരാതിക്കാരന് ഏജന്റുമാര്‍ നല്‍കിയ അക്കൗണ്ട് നമ്പര്‍ ഠാണെയിലുള്ള തട്ടിക്കൂട്ട് കമ്പനിയുടേതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഒറ്റമുറിക്കെട്ടിടത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. തട്ടിപ്പിനുവേണ്ടി മാത്രം രൂപവത്കരിച്ച കമ്പനിയാണിതെന്ന് വിജിലന്‍സ് സംശയിക്കുന്നു.
Source link