ഗോത്രവിഭാഗക്കാർക്ക് പട്ടയം; ചീഫ് സെക്രട്ടറി ഇടപ്പെടണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

തൊടുപുഴ: ഗോത്രവർഗക്കാർക്ക് സ്വന്തമായ ഭൂമി എന്ന മനുഷ്യാവകാശ സംരക്ഷണത്തിന് നടപടിയെടുക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി. ഗോത്രവിഭാഗക്കാർക്കും കുടിയേറ്റ കർഷകർക്കും പട്ടയം നിഷേധിക്കുന്നതിനെതിരേ അഖില തിരുവിതാംകൂർ മലഅരയ മഹാസഭ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മഹാസഭ ജനറൽ സെക്രട്ടറി വി.പി. സാബുവും പ്രസിഡന്റ് കെ.ബി. ശങ്കരനും സമർപ്പിച്ച പരാതിയിലാണ് നടപടി.2022 ഓഗസ്റ്റ് ഒൻപതിന് ലോക ആദിവാസി ദിനത്തിൽ ഇടുക്കി കളക്ടർ പട്ടയ വിതരണം നിർത്തിവെച്ചതിനുശേഷം ആർക്കും പട്ടയം ലഭിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. തൊടുപുഴ എംഎൽഎ ചെയർമാനായ തൊടുപുഴ താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റി പാസാക്കി നൽകിയ ആദിവാസികളുടെയും കുടിയേറ്റ കർഷകരുടെയും 537 പട്ടയങ്ങൾപോലും തടഞ്ഞുവെച്ചിരിക്കുകയാണെന്നും പരാതിയിലുണ്ട്. 1500-ലധികം പട്ടയ അപേക്ഷകൾ അഞ്ച് വില്ലേജുകളിലായി കെട്ടിക്കിടക്കുകയാണെന്ന് പരാതിക്കാർ അറിയിച്ചു.
Source link