ഗ്രഹാം സ്‌റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: പ്രതി ഹെംബ്രാമിന് ശിക്ഷായിളവ്, ജയിൽമോചിതനായി

ഭുവനേശ്വര്‍: ഒഡീഷയില്‍ ഓസ്‌ട്രേലിയന്‍ സുവിശേഷകനായ ഗ്രഹാം സ്‌റ്റെയിന്‍സിനെയും രണ്ടു മക്കളെയും ജീവനോടെ കത്തിച്ച് കൊന്ന കേസില്‍ ശിക്ഷായിളവ് ലഭിച്ച പ്രതികളിലൊരാളായ മഹേന്ദ്ര ഹെംബ്രാം ജയില്‍മോചിതനായി. 25 വര്‍ഷമായി ജയിലില്‍ കഴിയുന്ന മഹേന്ദ്ര ഹെംബ്രാമിന് നല്ലനടപ്പ് പരിഗണിച്ചാണ് ഒഡീഷ സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കിയത്. തുടര്‍ന്ന് ബുധനാഴ്ച ഒഡീഷയിലെ ജയിലില്‍നിന്ന് ഹെംബ്രാം പുറത്തിറങ്ങി. മതപരിവര്‍ത്തനെത്തയും ഗോവധത്തെയും എതിര്‍ത്തതിനാണ് തന്നെ കൊലക്കേസില്‍ തെറ്റായി പ്രതിചേര്‍ത്തതെന്ന് ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മഹേന്ദ്ര ഹെംബ്രാം ആരോപിച്ചു. ഹെംബ്രാമിന്റെ ജയില്‍മോചനത്തെ വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) സ്വാഗതംചെയ്തു. ഇത് തങ്ങള്‍ക്ക് ഒരു നല്ലദിവസമാണെന്നും സര്‍ക്കാരിന്റെ തീരുമാനം സ്വാഗതംചെയ്യുന്നതായും വിഎച്ച്പി ജോയിന്റ് സെക്രട്ടറി കേദാര്‍ ദാഷ് പ്രതികരിച്ചു. അതേസമയം, ഹെംബ്രാംമിന്റെ ജയില്‍മോചനം ഇന്ത്യന്‍ നീതിന്യായസംവിധാനത്തിന് മേലുള്ള കറുത്ത പാടാണെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ പറഞ്ഞു. ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടുമക്കളെയും ജീവനോടെ ചുട്ടുകൊന്നയാള്‍ ഇന്ന് സ്വതന്ത്രമായി നടക്കുന്നു. സംഘികള്‍ക്ക് ഇത് ആഘോഷമാണ്. പക്ഷേ, ഇന്ത്യയിലെ നീതിന്യായസംവിധാനത്തിന് മേല്‍ ഇതൊരു കറുത്ത പാടാണ്. ഇതുകൊണ്ട് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
Source link