KERALA

ചിത്രം തെളിഞ്ഞു; കളമൊരുങ്ങിയത് പിണറായി-സതീശൻ പോരാട്ടത്തിന്


മലപ്പുറം: ചിത്രം തെളിഞ്ഞതോടെ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള മത്സരം എന്ന നിലയിൽ തികഞ്ഞ രാഷ്ട്രീയ പോരാട്ടമായി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതുമുതൽ വി.ഡി. സതീശൻ നിലമ്പൂരിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയാണ്. നിലമ്പൂരിനു പുറമേ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും രാഷ്ട്രീയ കൺവെൻഷനുകളുമായി ഊർജിതമായി പ്രചാരണത്തിനിറങ്ങുന്നുണ്ട് പിണറായി വിജയനും.പിണറായിസത്തിനെതിരായ പോരാട്ടം എന്ന പ്രഖ്യാപനവുമായി എംഎൽഎ സ്ഥാനം രാജിവെച്ച് ഉപതിരഞ്ഞെടുപ്പിനു കളമൊരുക്കിയ പി.വി. അൻവർ പല നിലപാടുമാറ്റങ്ങളിലൂടെ കടന്ന് ഒടുവിൽ വി.ഡി. സതീശനെതിരേ തിരിഞ്ഞത് വലിയ രാഷ്ട്രീയ കൗതുകമായി മാറിയിരുന്നു. മലയോര കർഷക ജനതയുടെ പ്രതിനിധിയാവണം സ്ഥാനാർഥി എന്ന വാദമുയർത്തി മേഖലയിലെ ക്രൈസ്തവ വിഭാഗത്തിനു വേണ്ടി വാദിക്കുന്നയാൾ എന്ന പ്രതിച്ഛായ സൃഷ്ടിക്കാനാണ് അൻവർ ശ്രമിച്ചത്. ആ വികാരം കണക്കിലെടുത്ത് ആ വിഭാഗത്തിൽ നിന്നൊരു സ്ഥാനാർഥിയെ സിപിഎം രംഗത്തിറക്കും എന്ന പ്രചാരണം വ്യാപകമായിരുന്നു. എന്നാൽ ഊഹാപോഹങ്ങൾക്കൊക്കെ വിരാമമിട്ടാണ് സിപിഎമ്മിന് നിലമ്പൂരിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച രാഷ്ട്രീയ നേതാവിനെത്തന്നെ രംഗത്തിറക്കിയത്. പാർട്ടി സെക്രേട്ടറിയറ്റിനു മുൻപിൽ വന്ന അഞ്ചു പേരുടെ പാനലിൽനിന്ന് സ്വരാജ് മത്സരിക്കട്ടെ എന്നു നിർദേശിച്ചത് പിണറായി വിജയനാണ്.


Source link

Related Articles

Back to top button