ചൈന– പാക്ക് ബെൽറ്റ് റോഡിൽ രോഷം ഇരട്ടിച്ചു: ബലൂചികളുടെ സ്വാതന്ത്ര്യമോഹം തകർക്കുമോ ആ പദ്ധതി?

ന്യൂഡൽഹി ∙ പാക്കിസ്ഥാന്റെ തീരാതലവേദനയാണ് ബലൂചിസ്ഥാനിലെ വിഘടനവാദം. അർധമരുഭൂമിയെങ്കിലും ധാതുസമ്പത്തിനു പേരുകേട്ടതും വികസനത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നതുമായ പ്രവിശ്യ. പാക്കിസ്ഥാനിൽനിന്നു സ്വതന്ത്രമാകണമെന്ന പണ്ടേയുള്ള ആഗ്രഹത്തിനു പുറമേ, ധാതുസമ്പത്ത് പഞ്ചാബികളായ വരേണ്യവർഗം ചൂഷണം ചെയ്യുകയാണെന്നാണു ബലൂചികളുടെ വാദം. പർവേസ് മുഷറഫിന്റെ കാലത്ത് 2007–ൽ ബലൂച് നേതാവ് നവാബ് അക്ബർ ബുഗ്തിയെ സൈന്യം വെടിവെച്ചുകൊന്നത് അവരുടെ രോഷം ആളിക്കത്തിച്ചു. അതിനുശേഷം ബലൂചിസ്ഥാൻ സമാധാനമെന്തെന്ന് അറിഞ്ഞിട്ടില്ല.പാക്ക് സർക്കാർ ചൈനയുടെ സഹായത്തോടെ ഗ്വാദറിൽ വൻ തുറമുഖം നിർമിച്ചത് ബലൂചിസ്ഥാന്റെ ധാതുസമ്പത്ത് ചൈനയ്ക്ക് നൽകി ചൂഷണം ചെയ്യാനാണെന്ന ആരോപണംകൂടി ഇതിനിടെ ഉയർന്നു. തുറമുഖത്തു നേരിട്ട് ആക്രമണമുണ്ടായില്ലെങ്കിലും തുറമുഖത്തേക്കുള്ള വാഹനങ്ങൾക്കു നേരെയും റോഡ്–റെയിൽ പാതകളെയും ബലൂചി വിഘടനവാദികൾ പതിവായി ആക്രമിച്ചു. 2017-ൽ ചൈനയുടെ ബെൽറ്റ് റോഡ് പദ്ധതിയിൽ പാക്കിസ്ഥാൻ ഭാഗമായതോടെ ആക്രമണം ശക്തമായി. ചൈനയിൽ നിന്നു പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള ഗിൽഗിത് – ബാൽട്ടിസ്ഥാൻ പ്രദേശത്തുകൂടി (ഇത് അധിനിവേശ കശ്മീരിനോടൊപ്പം ഇന്ത്യയിൽനിന്ന് 1947–48 ൽ അനധികൃതമായി പിടിച്ചെടുത്തതാണ്) തെക്കോട്ട് ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയും തുറമുഖമായ ഗ്വാദറും വരെയുള്ള വ്യാവസായിക ഇടനാഴി നിർമിക്കുക എന്നതാണു പദ്ധതി.
Source link