‘ജാഗ്രതക്കുറവുണ്ടായി’: പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച കേസിൽ 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൽപറ്റ ∙ ആദിവാസി യുവാവ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിക്കാനിടയായ സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സംഭവ സമയത്ത് കൽപറ്റ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ ദീപ, സിപിഒ ശ്രീജിത്ത് എന്നിവരെ കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് സസ്പെൻഡ് ചെയ്തത്. സുരക്ഷ ഉറപ്പാക്കുന്നതിൽ അനാസ്ഥയുണ്ടായി എന്ന കാരണത്താലാണ് സസ്പെൻഷൻ.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് അമ്പലവയൽ സ്വദേശിയായ ഗോകുലിനെ ശുചിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കാണാതായ മുട്ടിൽ സ്വദേശിയായ പെൺകുട്ടിയേയും ഗോകുലിനേയും തിങ്കളാഴ്ച വൈകിട്ടാണ് കോഴിക്കോടുനിന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയെ സഖിയിലേക്ക് മാറ്റുകയും ഗോകുലിനെ സ്റ്റേഷനിൽ തന്നെ നിർത്തുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.45ന് ശുചിമുറിയിൽ പോയ ഗോകുൽ തിരികെ വരാതായതോടെ വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Source link