ടോളുകൊടുക്കാതെ യാത്ര ചെയ്യാമെന്ന മോഹം വേണ്ട; കരാർ കാലാവധി കഴിഞ്ഞാലും പിരിവ് നിർത്തില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി ∙ എന്നെങ്കിലുമൊരിക്കൽ ടോളുകൊടുക്കാതെ യാത്ര ചെയ്യാമെന്ന മോഹം വേണ്ട, ടോൾ ശാശ്വതമെന്ന് കേന്ദ്രം. റോഡ് പണിയുന്ന കമ്പനിയുടെ കരാർ കാലാവധി കഴിഞ്ഞാലും ദേശീയ പാതകളിലെ ടോൾ പിരിവ് നിർത്തില്ലെന്നാണു കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചത്. ഇത്രനാളായി വിവിധ ടോൾ ബൂത്തുകൾ വഴി പിരിച്ച തുകയുടെ ഓഡിറ്റിങ് നടത്തില്ലെന്നും ടോൾ ബൂത്തുകൾ കുറയ്ക്കുന്നതിനോ അടയ്ക്കുന്നതിനോ ശ്രമിക്കുന്നില്ലെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചു.ദേശീയപാതകളിലൂടെ യാത്രചെയ്യുന്നവരിൽ നിന്ന് യൂസർ ഫീ ഇനത്തിലാണ് ടോൾ ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ഈ തുകയ്ക്കു പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല. റോഡ് നിർമാണത്തിനു ചെലവായ തുകയും പിരിച്ചുകിട്ടിയ തുകയും സംബന്ധിച്ച് ഓഡിറ്റുകളൊന്നും നടത്തേണ്ടന്നാണു കേന്ദ്ര നയം. 2008ലെ ദേശീയപാത ഫീസ് നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് യൂസർ ഫീ ഈടാക്കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.
Source link