ട്രംപിന്റെ വിരട്ടല്‍ വോട്ടായി; മാര്‍ക്ക് കാര്‍ണി വീണ്ടും വരുമ്പോൾ ഇന്ത്യ-കാനഡ ബന്ധം തളിര്‍ക്കുമോ?

അമേരിക്കയുമായുള്ള കാനഡയുടെ തീരുവയുദ്ധം രൂക്ഷമാകുന്ന ഘട്ടത്തിലാണ് ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായി സാമ്പത്തിക വിദഗ്ദ്ധനും രണ്ട് രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളുടെ മേധാവിയുമായിരുന്ന മാര്‍ക്ക് കാര്‍ണി രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ താരിഫ് യുദ്ധത്തിനിടയില്‍ കാനഡയെ നയിക്കുക എന്നതായിരുന്നു കാര്‍ണി നേരിട്ട വെല്ലുവിളി. സര്‍ക്കാരിന് ഒക്ടോബര്‍ മാസം വരെ കാലാവധിയുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് നേരത്തേ പ്രഖ്യാപിച്ച് കാര്‍ണി വെല്ലുവിളികളെ നേരിട്ടു. ട്രംപിന്റെ തീരുവ ഭീഷണിക്കെതിരേ ദേശീയ വികാരമുണര്‍ന്ന തിരഞ്ഞെടുപ്പില്‍ കാര്‍ണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. 343 അംഗ ജനപ്രതിനിധിസഭയിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി ചരിത്രപരമായ ഭരണത്തുടര്‍ച്ച നേടി. തുടര്‍ച്ചയായ നാലാംതവണയാണ് ലിബറലുകള്‍ കാനഡിയില്‍ അധികാരം പിടിക്കുന്നത്. ലിബറലുകള്‍ 168 സീറ്റ് നേടിയപ്പോള്‍ അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 144 സീറ്റോടെ രണ്ടാം സ്ഥാനത്തായി. കാര്‍ണിയുടെ വരവ് കാനഡയ്ക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തിനും കാര്‍ണി നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം കൂടിയാണ് കാനഡ. ഏകദേശം നാല് ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് രാജ്യത്തുള്ളത്. കാര്‍ണി അധികാരത്തില്‍ വന്നതോടെ, വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ പ്രതീക്ഷിക്കുന്നവരുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ണിക്ക് അയച്ച അഭിനന്ദന സന്ദേശം, ഉഭയകക്ഷി ബന്ധങ്ങളില്‍ ഒരു പുതിയ അധ്യായം തുറക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു എന്നും സൂചിപ്പിച്ചിരുന്നു. മുന്‍ഗാമിയായ ട്രൂഡോയുടെ ഇന്ത്യയോടുള്ള സമീപനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമായിരുന്നു. സാമ്പത്തിക വിദഗ്ധനായ കാര്‍ണി, തന്റെ ശ്രദ്ധ വിദേശനയത്തേക്കാള്‍ കനേഡിയന്‍ സമ്പദ് വ്യവസ്ഥ പുനര്‍നിര്‍മ്മിക്കുന്നതിലായിരിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. കാര്‍ണി വരുമ്പോള്‍ എന്തായിരിക്കും ഇന്ത്യ- കാനഡ ബന്ധത്തിന്റെ ഭാവി ? ട്രൂഡോയുടെ കാലത്ത് ആടിയുലഞ്ഞ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും തളര്‍ക്കുമോ ?
Source link