പടിവാതിൽക്കൽ നിയമസഭ, കണ്ണുംനട്ട് ലോക്സഭ, മുന്നിൽ അധ്യക്ഷ കസേര; നഗരത്തിൽ വീട്, രാജീവ് ചന്ദ്രശേഖറിന്റെ ലക്ഷ്യമെന്ത് ?

തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നു എന്ന അഭ്യൂഹങ്ങൾക്കിടെ തിരുവനന്തപുരത്ത് സജീവമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും തിരുവനന്തപുരത്ത് വരുന്ന 5 വർഷവും കാണുമെന്നു പറഞ്ഞ രാജീവ്, മത്സരഫലം പുറത്തുവന്നതോടെ പാർട്ടിയുമായി അകന്നിരുന്നു. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു തൊട്ടുമുൻപ്, ‘പൊതു പ്രവർത്തനം ഉപേക്ഷിക്കുന്നു’ എന്ന രാജീവിന്റെ സമൂഹ മാധ്യമത്തിലെ പോസ്റ്റും വിവാദങ്ങൾക്ക് വഴിയൊരുക്കി. എന്നാൽ ദേശീയ നേതൃത്വത്തിന്റെ നിർദേശം കൂടി പരിഗണിച്ചാണ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് സജീവമാകുന്നത്. തനിക്ക് വോട്ട് ചെയ്ത ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നാണ് രാജീവിന്റെ നിലപാട്. തിരുവനന്തപുരം നഗരത്തിൽ സ്വന്തം വസതി വാങ്ങിയ രാജീവ്, മാസത്തിൽ ഏഴ് ദിവസമെങ്കിലും തിരുവനന്തപുരത്ത് ചെലവിടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ലെന്ന് തരൂർ വ്യക്തമാക്കിയതോടെ നേരിയ വോട്ടിനു കൈവിട്ട പാർലമെന്റ് മണ്ഡലം 2029ൽ തിരിച്ചുപിടിക്കാമെന്നാണ് രാജീവിന്റെ കണക്കുക്കൂട്ടൽ. തരൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാൽ ലോക്സഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ടാണ് രാജീവ് കളം നിറയുന്നതെ ന്ന് വിലയിരുത്തുന്നവരും ഉണ്ട്. 2026ൽ നേമത്ത് നിന്ന് രാജീവ് മത്സരിക്കാനുള്ള സാധ്യതയും ബിജെപി നേതാക്കൾ പങ്കുവയ്ക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേമത്ത് തരൂരിനെക്കാൾ ഇരുപത്തിയൊന്നായിരത്തിലധികം വോട്ടുകൾ രാജീവ് നേടിയിരുന്നു. ശശി തരൂര്‍ 39,101 നേടിയപ്പോൾ രാജീവ് ചന്ദ്രശേഖര്‍ 61,227 വോട്ടുകളാണ് നേമത്ത് നേടിയത്.
Source link