വീട്ടിലേക്കുള്ള വഴിയിൽ അന്ന് ചിലർ ബൈക്കിൽ പിന്തുടർന്നു, എന്റെ വീടുപോലും നോട്ടമിട്ടു; ഇന്ത്യയിൽ കാലുകുത്തിക്കില്ലെന്നും ഭീഷണി: വരുൺ ചക്രവർത്തി

ചെന്നൈ∙ ചാംപ്യൻസ് ട്രോഫി തിളക്കത്തിൽ അഭിനന്ദനങ്ങൾക്കു നടുവിലാണെങ്കിലും, ജീവിതത്തിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം വരുൺ ചക്രവർത്തി. 2021ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ നോക്കൗട്ടിലെത്താതെ പുറത്തായപ്പോൾ, ഒട്ടേറെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി വരുൺ വെളിപ്പെടുത്തി. ഇന്ത്യയിൽ കാലുകുത്താൻ അനുവദിക്കില്ലെന്നു പോലും ഭീഷണി സന്ദേശം ലഭിച്ചതായി യുട്യൂബ് ചാനലിലെ അഭിമുഖത്തിൽ വരുൺ പറഞ്ഞു. ഐപിഎലിലെ തകർപ്പൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2021ലെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ വരുണിന് ഇടം ലഭിച്ചെങ്കിലും, പ്രകടനം തീരെ മോശമായിരുന്നു. ഏറെ പ്രതീക്ഷയോടെ ടീമിലെത്തിയ വരുണിന് ഒറ്റ വിക്കറ്റ് പോലും നേടാനായിരുന്നില്ല. ടൂർണമെന്റിൽ പാക്കിസ്ഥാനോട് 10 വിക്കറ്റിനു തോറ്റ ഇന്ത്യ, ന്യൂസീലൻഡിനോടും തോറ്റു.‘‘എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്. വലിയ പ്രതീക്ഷയോടെയാണ് അന്ന് എന്നെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്. പക്ഷേ, എനിക്ക് പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. അതോടെ ഞാൻ വിഷാദത്തിലേക്ക് വീണു. ഒരു വിക്കറ്റ് പോലും നേടാനായില്ലല്ലോ എന്നോർക്കുന്തോറും നിരാശ വർധിച്ചുവന്നു. അതിനു ശേഷം മൂന്നു വർഷത്തോളം എനിക്ക് ദേശീയ ടീമിൽ സിലക്ഷൻ ലഭിച്ചില്ല. അതുകൊണ്ടുതന്നെ, അരങ്ങേറ്റത്തേക്കാളും വെല്ലുവിളി നിറഞ്ഞതായിരുന്നു ടീമിലേക്കുള്ള എന്റെ തിരിച്ചുവരവ് എന്നതാണ് വാസ്തവം’ – വരുൺ ചക്രവർത്തി പറഞ്ഞു.
Source link