പോളിടെക്നിക് ക്യാംപസിലെ കഞ്ചാവ്: ‘ബിസിനസ് പങ്കാളികളെ’ തിരഞ്ഞ് പൊലീസ്

കളമശേരി (കൊച്ചി) ∙ പോളിടെക്നിക് ക്യാംപസിലെ കഞ്ചാവിന്റെ മുഖ്യ വിതരണക്കാർ പിടിയിലായതോടെ കഞ്ചാവ് വാങ്ങുന്നതിനു പണപ്പിരിവു നടത്തിയവരെയും ഈ ‘ബിസിനസിൽ’ വലിയ തുക മുടക്കിയവരെയും കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. മറ്റു ക്യാംപസുകളിലേക്ക് എത്തിച്ചിരുന്നോയെന്നും പരിശോധിക്കും. ഇന്നലെ പിടിയിലായ എയ്ഹിന്ദ മണ്ഡൽ കഞ്ചാവിന്റെ മൊത്ത കച്ചവടക്കാരനാണെന്നു പൊലീസ് പറഞ്ഞു. ബംഗാൾ, ഒഡീഷ, അസം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് എത്തിക്കുന്ന കഞ്ചാവിന്റെ വിതരണത്തിന് ഇയാൾക്കു കീഴിൽ അതിഥിത്തൊഴിലാളികളുടെ ശൃംഖലയുണ്ട്. 1,000 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് ഇയാൾ കഞ്ചാവ് എത്തിച്ചു നൽകുന്നതിനു അതിഥിത്തൊഴിലാളികളെ നിയോഗിച്ചിട്ടുള്ളത്. അവരിൽ ഒരാളാണ് ഇയാൾക്കൊപ്പം പിടിയിലായ സൊഹൈൽ. എയ്ഹിന്ദയ്ക്കു കഞ്ചാവ് കൈമാറുന്നത് കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ കഞ്ചാവുമായി പിടിയിലായ ദീപു മണ്ഡലാണെന്നു പൊലീസ് പറഞ്ഞു. ഇയാളെയും ഈ കേസിൽ പ്രതിചേർക്കും.
Source link