ബലൂചിസ്താന്റെ വിമോചനം അരികെയോ? കൈക്കരുത്തും മനോബലവും ചോര്‍ന്ന പാകിസ്താന്‍ എങ്ങനെ ചെറുക്കും

1971-ലെ യുദ്ധത്തിന് ശേഷം പാകിസ്താനുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത്. പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ തോക്കിനിരയാക്കിയ പാക് തീവ്രവാദത്തെ വേരോടെ പിഴുതെറിയാന്‍ തീരുമാനിച്ച ഇന്ത്യ ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തി നൂറിലധികം ഭീകരരെ വധിച്ചു. സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും ഇന്ത്യയുടെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കും നേരെ ഡ്രോണ്‍- മിസൈല്‍ ആക്രമണം നടത്തി തിരിച്ചടിക്കാന്‍ ശ്രമിച്ച പാകിസ്താന്റെ പതിനൊന്ന് സൈനികവിമാനത്താവളങ്ങൾ ഇന്ത്യ തകര്‍ത്തു. വെടിനിര്‍ത്തലിന് അപേക്ഷിക്കാന്‍ പാകിസ്താന്‍ നിര്‍ബന്ധിതമായി.ഇന്ത്യയെ ‘ചൊറിയാന്‍’ മുന്നിട്ടിറങ്ങും മുമ്പ് സ്വന്തം രാജ്യത്തെ അവസ്ഥയെന്താണെന്ന് പാകിസ്താന്‍ ചിന്തിച്ചില്ല. ബലൂചിസ്താനിലും പഷ്തൂണ്‍ മേഖലകളിലും നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ നിയന്ത്രിക്കാന്‍ പാടുപെടുന്ന സമയത്താണ് പാകിസ്താന്‍ ഇന്ത്യയ്ക്കെതിരേ കച്ചകെട്ടിയിറങ്ങിയത്. പ്രതിഷേധക്കാരിൽ തെഹ്രീക്കെ താലിബാനും (ടി.ടി.പി) ബലൂച് ലിബറേഷന്‍ ആര്‍മിയും (ബി.എല്‍.എ) സായുധ സംഘങ്ങളുമുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ അവരുടെ വ്യോമസേനയ്ക്കു വരുത്തിയ നാശനഷ്ടങ്ങള്‍ ബലൂചിസ്താനിലും സിന്ധിലും മറ്റും നടക്കുന്ന സ്വാതന്ത്ര്യപോരാട്ടങ്ങളെ നിയന്ത്രിച്ചു നിര്‍ത്താനുള്ള പാക് പട്ടാളത്തിന്റെ ശേഷിയെ ഗണ്യമായി കുറച്ചിരിക്കുന്നു.
Source link