വാനോളം പ്രതീക്ഷകള്, തിരിച്ചിറങ്ങി വിദേശ ഫണ്ടുകൾ, വരും നാളുകൾ വിപണി കുതിപ്പിന്റേതാകുമോ?

പെസഹാ വ്യാഴാഴ്ച ബാങ്കിങ് സെക്ടറിന്റെ പിൻബലത്തിൽ മികച്ച മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി താരിഫ് നഷ്ടങ്ങൾ തിരിച്ചു പിടിച്ച് 2025ലെ ഏറ്റവും മികച്ച നിലയുടെ അടുത്തെത്തിയത് പ്രതീക്ഷയാണ്. ബാങ്കിങ് ഭീമന്മാരുടെ റിസൾട്ടുകൾ വരാനിരിക്കെ രൂപ മുന്നേറിയതിനൊപ്പം അതിമുന്നേറ്റം നടത്തി റെക്കോർഡ് നിരക്കിനടുത്തെത്തിയ ബാങ്ക് നിഫ്റ്റിയാണ് ഇന്ത്യൻ വിപണിയുടെ ഗതി നിർണയിച്ചത്. ബാങ്ക് നിഫ്റ്റിക്കൊപ്പം ഫിൻനിഫ്റ്റിയും വ്യാഴാഴ്ച 2% മുന്നേറ്റം നടത്തി. വ്യാഴാഴ്ച മാത്രം 1.8% മുന്നേറ്റം നേടി 23851 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റിയുടെ കഴിഞ്ഞ അഞ്ച് സെഷനുകളിലെ നേട്ടം ആറര ശതമാനത്തിൽ അധികമാണ്. ഇതേ കാലയളവിൽ ബാങ്ക് നിഫ്റ്റിയും, ഫിൻ നിഫ്റ്റിയും, മെറ്റൽ, റിയൽറ്റി സെക്ടറുകളും 8%ൽ കൂടുതൽ മുന്നേറിയപ്പോൾ നിഫ്റ്റി സ്മോൾ ക്യാപ് സൂചിക 7.7% നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി-100, നിഫ്റ്റി നെക്സ്റ്റ്-50, കൺസ്യൂമർ, ഓട്ടോ സെക്ടറുകളുടെ കഴിഞ്ഞ ആഴ്ചയിലെ നേട്ടം 6% വീതവുമാണ്. കഴിഞ്ഞ ആഴ്ചയിലെ മൂന്ന് സെഷനിലും വാങ്ങലുകാരായ വിദേശഫണ്ടുകൾ 14668 കോടി രൂപയുടെ വാങ്ങൽ നടത്തിയതും വിപണി മുന്നേറ്റത്തിന് പിന്തുണ നൽകി.പ്രതീക്ഷകൾ വാനോളം വിദേശ ഫണ്ടുകളുടെ തിരിച്ചു വരവും, മോശമല്ലാത്ത ബാങ്കിങ് റിസൾട്ടുകളും ഇന്ത്യൻ വിപണിയുടെ പ്രതീക്ഷകളാണ്. അടുത്ത ആഴ്ചയിൽ വരാനിരിക്കുന്ന മാരുതി, ഹിന്ദ് യൂണി ലിവർ, ഹാവെൽസ്, എച്ച്സിഎൽ ടെക്ക് മുതലായ കമ്പനികളുടെ റിസൾട്ടുകൾ അതാത് സെക്ടറുകൾക്ക് മുന്നേറ്റം നൽകിയേക്കാമെന്നും വിപണി പ്രത്യാശിക്കുന്നു.
Source link