WORLD

‘മകളുടെ അക്കൗണ്ടിൽ മിച്ചം 861 രൂപ, ഭക്ഷണം കഴിക്കാൻ പോലും പണമില്ലെന്ന് അറിഞ്ഞില്ല, സുകാന്തിന്റെ ഫോൺ ഓഫ്’


കോട്ടയം ∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയെ മരണത്തിലേക്കു നയിച്ചത് എടപ്പാൾ സ്വദേശിയും ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷുമായുള്ള സൗഹൃദമാണെന്നാണ് ആരോപിച്ച് കുടുംബം. മകളുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ പരിശോധിച്ചതിൽനിന്ന്, ട്രെയിനിങ് പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ച 2024 മേയ് മുതലുള്ള ശമ്പളത്തിന്റെ ഒരു ഭാഗം പതിവായി സുകാന്തിന്റെ അക്കൗണ്ടിലേക്കു മാറ്റിയിരുന്നു എന്നതിനു തെളിവു ലഭിച്ചതായി മേഘയുടെ പിതാവ് മധുസൂദനൻ പറഞ്ഞു. ആദ്യ കാലങ്ങളിൽ കൊടുത്തിരുന്ന പണം പലപ്പോഴായി തിരികെ മകളുടെ അക്കൗണ്ടിലേക്ക് വന്നിട്ടുള്ളതിന് രേഖയുണ്ടെങ്കിലും പിന്നീട് പണം അങ്ങോട്ടു മാത്രമാണ് പോയിട്ടുള്ളതെന്നും മധുസൂദനൻ പറയുന്നു. സുകാന്തും മേഘയുമായുള്ള ബന്ധം നേരത്തേ വീട്ടിൽ അറിയാമായിരുന്നെന്ന് മധുസൂദനൻ പറഞ്ഞു. രാജസ്ഥാനിലെ പരിശീലനത്തിനിടയിലാണ് ഇരുവരും പരിചയപ്പെട്ടത്. അടുപ്പത്തെപ്പറ്റി അറിഞ്ഞപ്പോൾ വിവാഹം ആലോചിക്കാൻ വീട്ടിലേക്കു വരാൻ ഞങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വിവാഹത്തിനു പറ്റില്ലെന്ന് അയാൾ മേഘയോടു പറഞ്ഞു. പിതാവിന്റെ ചികിത്സ അടക്കമുള്ള പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാൽ സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്തെന്ന വിവരം മകൾ വീട്ടിൽ പറഞ്ഞിട്ടില്ല. ഇപ്പോൾ ബാങ്ക് സ്റ്റേറ്റ്മെന്റ് ലഭിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ടു ലഭ്യമായ വിവരങ്ങളെല്ലാം പൊലീസിന് കൈമാറിയിട്ടുണ്ടെന്നും തങ്ങളുടെ പരാതി പൊലീസ് മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


Source link

Related Articles

Back to top button