‘മകളെയും വലിച്ചുകൊണ്ട് അവർ പാളത്തിലേക്ക് കയറി; എന്തെങ്കിലും ചെയ്യാൻ കഴിയുംമുൻപേ…’

കോട്ടയം ∙ ‘‘തകഴി ഭാഗത്തുകൂടി ട്രെയിൻ വളരെ വേഗത്തിൽ ഓടിച്ചുവരികയായിരുന്നു. പെട്ടെന്നാണ് ഒരു അമ്മയും മകളും ട്രാക്കിലേക്ക് കയറിവന്നത്. മകൾ പിന്നിലേക്ക് വലിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അമ്മ പെൺകുട്ടിയേയും വലിച്ചുകൊണ്ട് പാളത്തിലേക്കു കയറി. ഏതെങ്കിലും തരത്തിൽ അപകടം ഒഴിവാക്കാൻ ശ്രമിക്കാനുള്ള സാവകാശം പോലും ലഭിക്കുന്നതിന് മുൻപു തന്നെ അവർ ട്രെയിനിന് അടിയിൽ അകപ്പെട്ടു’’– തകഴിയിൽ അമ്മയും മകളും ജീവനൊടുക്കിയ ആലപ്പുഴ – കൊല്ലം പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉണ്ണിക്കൃഷ്ണൻ പറയുന്നു.ആലപ്പുഴ കേളമംഗലം സ്വദേശി പ്രിയ(46)യും മകൾ കൃഷ്ണപ്രിയ(15)യുമാണ് തകഴി ഗവ. ആശുപത്രിക്കു സമീപത്തെ അടഞ്ഞുകിടക്കുന്ന ലെവൽ ക്രോസിന് സമീപത്തുവച്ച് ട്രെയിനിന് മുന്നിൽചാടി ജീവനൊടുക്കിയത്. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന പ്രിയയുടെ മാതാപിതാക്കളും സഹോദരനും നേരത്തെ മരിച്ചിരുന്നു. തങ്ങൾക്ക് മറ്റാരുമില്ലെന്ന ആകുലതയ്ക്കൊപ്പം പത്താം ക്ലാസ് വിദ്യാർഥിനി ആയിരുന്ന കൃഷ്ണപ്രിയയുടെ പരീക്ഷകളിലെ പ്രകടനത്തെപ്പറ്റിയും പ്രിയ കടുത്ത ഉത്കണ്ഠയിലായിരുന്നു.
Source link