ട്രംപിന്റെ താരിഫ് യുദ്ധത്തെ മറികടക്കാൻ വീണ്ടും ‘ഇന്ത്യാ – ചീനാ ഭായി ഭായി’?; ഒരുമിച്ച് മുന്നേറണമെന്ന് ചൈന

ന്യൂഡൽഹി∙ യുഎസിന്റെ താരിഫ് യുദ്ധത്തെ മറികടക്കാൻ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കണമെന്ന ആവശ്യവുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. ബെയ്ജിങിൽ നടന്ന നാഷണൽ പീപ്പിൾസ് കോൺഗ്രസിനു ശേഷമാണ് ട്രംപ് ഉയർത്തിയ താരിഫ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചത്. ചൈനീസ് ഇറക്കുമതി തീരുവ 20 ശതമാനമായി ഉയർത്തിയ യുഎസ് നടപടിക്കു പിന്നാലെയാണ് ഏഷ്യയിലെ വൻശക്തികൾ തമ്മിൽ കൈകോർക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.‘‘ന്യൂഡൽഹിയും ബെയ്ജിങും ഒരുമിച്ച് പ്രവർത്തിക്കണം. ആധിപത്യത്തെയും അധികാര രാഷ്ട്രീയത്തെയും എതിർക്കുന്നതിൽ ഇരു രാജ്യങ്ങൾക്കും നേതൃത്വം വഹിക്കാന്‍ സാധിക്കും. പരസ്പരം തളർത്തുന്നതിനുപകരം പിന്തുണയ്ക്കുകയും സഹകരണം ശക്തിപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകൾ ഒന്നിച്ചാൽ, ഗ്ലോബൽ സൗത്തിന്റെ വികസനത്തിനും ശക്തിപ്പെടുത്തലിനും ശോഭനമായ ഭാവി ഉണ്ടാകും.’’ – വാങ് യി ആഹ്വാനം ചെയ്തു. പ്രസ്താവനയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Source link