‘യാസിർ ജയിലിൽ നിന്നിറങ്ങിയാൽ കൊല്ലുമെന്ന ഭയമുണ്ട്, പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല’

താമരശ്ശേരി∙ ഷിബിലയെ കൊന്ന യാസിർ ജയിലിൽനിന്നു പുറത്തിറങ്ങിയാൽ തങ്ങളെയും കൊല്ലുമെന്ന ഭയമുണ്ടെന്ന് ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ. പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും അബ്ദുറഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു. യാസിറിന്റെ കുടുംബം പ്രശ്നത്തിൽ ഇടപെട്ടില്ലെന്നും യാസിറിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കുടുംബം സ്വീകരിച്ചതെന്നും അബ്ദുറ്ഹമാൻ ആരോപിച്ചു. മകളുടെ പരാതിയിൽ പൊലീസ് കൃത്യമായി ഇടപെട്ടില്ല. സ്റ്റേഷനിൽ നിരന്തരം വിളിച്ചെങ്കിലും ഇരുവീട്ടുകാരെയും വിളിച്ച് അനുനയ നീക്കത്തിനു മാത്രമാണ് ശ്രമിച്ചത്. ലഹരിക്കടിമയായ യാസിർ സംശയത്തിന്റെ പേരിലും മകളെ പീഡിപ്പിച്ചു.കഴിഞ്ഞ 28ന് പൊലീസിൽ പരാതി നൽകി. രണ്ട് ദിവസം കഴിഞ്ഞു സ്റ്റേഷനിൽനിന്നു വിളിച്ച് ഇരു വീട്ടുകാരുമായും സംസാരിച്ചു. പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. പ്രശ്ന പരിഹാരത്തിനു ശ്രമിച്ചിട്ടും യാസിറിന്റെ കുടുംബം വന്നില്ല. യാസിർ സ്ഥിരം മദ്യപിക്കാറുണ്ടായിരുന്നെന്ന് ഷിബില പറഞ്ഞിട്ടുണ്ട്. നാല് ബാങ്കുകളിൽ നിന്നായി ഷിബിലയുടെ പേരിൽ വായ്പ എടുത്തിട്ടുണ്ട്. ഈ പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയായിരുന്നു യാസിർ. ഇയാൾക്കു കൃത്യമായ ശിക്ഷ കൊടുക്കണമെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
Source link