‘ലേലത്തിൽ കുറഞ്ഞ വിലയാണ് കിട്ടിയത്, പക്ഷേ ഐപിഎല്ലിൽനിന്ന് വെറുതെ ഇറങ്ങിപ്പോകാൻ സാധിക്കില്ല’; ഹാരി ബ്രൂക്കിന് രൂക്ഷവിമർശനം

മുംബൈ∙ കൃത്യമായ കാരണങ്ങളില്ലാതെ ഐപിഎല്ലിൽനിന്നു പിൻമാറിയ ഹാരി ബ്രൂക്കിന് രണ്ടു വർഷം വിലക്കേർപ്പെടുത്തിയ ബിസിസിഐ നടപടിയെ പിന്തുണച്ച് ഓസ്ട്രേലിയൻ മുൻ താരം മൈക്കൽ ക്ലാര്‍ക്ക്. ഡല്‍ഹി ക്യാപിറ്റൽസ് 6.25 കോടി രൂപയ്ക്കാണ് ഇംഗ്ലിഷ് താരത്തെ ലേലത്തിൽ വാങ്ങിയത്. എന്നാൽ പരിശീലന ക്യാംപ് തുടങ്ങുന്നതിനു തൊട്ടുമുൻപ് ഡൽഹിയിൽ കളിക്കില്ലെന്ന് ബ്രൂക്ക് അറിയിച്ചു. ഇംഗ്ലണ്ടിനായി രാജ്യാന്തര മത്സരങ്ങൾ കളിക്കേണ്ടതിനാൽ, പരിശീലനത്തിന് ആവശ്യത്തിനു സമയം വേണമെന്നായിരുന്നു ബ്രൂക്കിന്റെ ന്യായീകരണം.ഐപിഎല്ലിൽനിന്നു പിൻമാറിയതിനു പിന്നാലെ താരത്തിനെതിരെ രണ്ടു വർഷത്തെ വിലക്കു നിലവില്‍ വന്നു. ബിസിസിഐ നിലപാടു മനസ്സിലാകുമെന്നും ഇതേ രീതി ഇനിയും തുടരണമെന്നും ക്ലാർക്ക് വ്യക്തമാക്കി. ‘‘ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡുമായി കരാറുള്ള താരത്തെ ഇസിബി വിലക്കിയാൽ എന്തു സംഭവിക്കുമെന്ന് ഓർക്കുക. ഒരുപാട് താരങ്ങൾ ഐപിഎല്‍ ലേലത്തിന്റെ ഭാഗമാകുന്നുണ്ട്. അവരില്‍ പലരെയും താരങ്ങൾ ആഗ്രഹിച്ച വിലയ്ക്കല്ല ടീമുകൾ സ്വന്തമാക്കിയത്. ഇഷ്ടമുള്ള തുക കിട്ടിയില്ലെങ്കിൽ എല്ലാവരും ഇട്ടിട്ടു പോകുന്നു. പുറത്തുപോയാൽ രണ്ടു വർഷത്തെ വിലക്കാണ് ഐപിഎല്‍ ചുമത്തുന്നത്.’’
Source link