EXPLAINER വെയിലേറ്റ് വാടരുത്; കിരണങ്ങൾ കഠിനം; യുവി അധികമായാൽ തിമിരം മുതൽ ത്വക്രോഗം വരെ!

പത്തനംതിട്ട ∙ പൊള്ളുന്ന വെയിൽ, വാടിപ്പോകുന്ന ശരീരം. കനത്ത ചൂടിനു പുറമേ അന്തരീക്ഷത്തിലെ അൾട്രാ വയലറ്റ് (യുവി) കിരണങ്ങളുടെ ഉയർന്ന തോതും സംസ്ഥാനത്തെ ജനജീവിതം ദുരിതപൂർണമാക്കുന്നു. കൊട്ടാരക്കരയിൽ ഇന്നലെ യുവി തോത് 10 വരെ ഉയർന്നതോടെ കേരളവും വികിരണ ഭീഷണിയുടെ നിഴലിലായി. കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ എന്നിവിടങ്ങളിൽ 9 ആണ് യുവി ഇൻഡക്സ്. യുവി ഇൻഡക്സ് 5ന് മുകളിലേക്കു പോയാൽ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു. വെയിലിന് ഒപ്പം എത്തുന്ന തരംഗ ദൈർഘ്യം കുറഞ്ഞ വികിരണമാണ് യുവി. അന്തരീക്ഷത്തിലെ ഓസോൺ പാളിയും വായുമണ്ഡലവും ജലതന്മാത്രകളും എല്ലാം കടന്നു ഭൂമിയിൽ എത്തുന്ന ഇവ വൈറ്റമിൻ ഡിയുടെ നല്ല സ്രോതസ്സാണെങ്കിലും അധികമായാൽ മാരകമാണ്.ദുരന്ത നിവാരണ വകുപ്പ് ഈ വേനൽ കാലത്തിന്റെ തുടക്കത്തിൽ ആരംഭിച്ച യുവി നിരീക്ഷണ സംവിധാനമാണ് ഇന്ത്യയിലെ തന്നെ ഏറ്റവുമധികം യുവി വികിരണ ഭീഷണിയുള്ള സ്ഥലമാണ് കേരളമെന്ന തിരിച്ചറിവിലേക്ക് എത്തിച്ചിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് യുവി തോത് നിരീക്ഷണ വിധേയമാകുന്നതെന്നു ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ശേഖർ എൽ.കുര്യാക്കോസ് പറഞ്ഞു. മേഘാവരണത്തിലെ കുറവ്, മഴക്കുറവ്, ഭൂമധ്യരേഖയോടു ചേർന്നു കിടക്കുന്ന തെക്കൻ കേരളത്തിന്റെ ഉഷ്ണമേഖലാ ഭൂമിശാസ്ത്രം, കാലാവസ്ഥാ മാറ്റം, പച്ചപ്പിലെ കുറവ്, വർധിച്ച നിർമിതികൾ, സൗരചക്രങ്ങൾ തുടങ്ങി പല ഘടകങ്ങളാണ് ഇതിനു പിന്നിൽ.
Source link