ലോകത്ത് അസഹനീയമായ ചൂടുള്ള സ്ഥലങ്ങൾ മൂന്നിരട്ടിയാകും; മനുഷ്യർ ഒഴിയേണ്ടി വരും

ഭൂമി മുഴുവനായി കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു. ധ്രുവ പ്രദേശങ്ങളിലടക്കം ഓരോ വർഷങ്ങൾ പിന്നിടുമ്പോഴും പ്രകൃതി കൂടുതൽ കൂടുതൽ അപകടകരമാം വിധം മാറിമറിയുകയാണ്. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ഇതേ നിരക്കിൽ മുന്നോട്ടുപോയാൽ ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് എന്താകുമെന്ന ആശങ്കകൾ ഉയർന്നു തുടങ്ങിയിട്ട് കാലങ്ങളായി. എന്നാൽ എത്രയൊക്കെ തിരുത്തിക്കുറിക്കാൻ ശ്രമിച്ചാലും ഇനി ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകില്ലെന്നും പ്രകൃതി കൂടുതൽ രൗദ്രഭാവം കാണിക്കുമെന്നുമാണ് നിലവിലെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൂമിയിൽ മനുഷ്യന് ജീവിക്കാൻ വളരെ കുറച്ചു സ്ഥലങ്ങൾ മാത്രമേ അവശേഷിക്കു എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ളതിനേക്കാൾ ശരാശരി ആഗോള താപനില ഇതിനകം 1.5 ഡിഗ്രി സെൽഷ്യസ് വർധിച്ചു. കഴിഞ്ഞ വർഷമാണ് നമ്മൾ ഈ ഭയാനകമായ നാഴികക്കല്ല് പിന്നിട്ടത്. നൂറ്റാണ്ടിന്റെ അവസാനത്തിനു മുൻപ് തന്നെ രണ്ട് ഡിഗ്രി സെൽഷ്യസ് എന്ന നിലയിലേക്ക് ഇത് എത്തും. ആഗോള ശരാശരിയിൽ 0.5 ഡിഗ്രി സെൽഷ്യസ് അധിക ചൂട് ഉണ്ടാകുന്നതിലൂടെ പൂർണ്ണ ആരോഗ്യവാനായ ഒരു മനുഷ്യനു പോലും ജീവിക്കാനാവാത്തത്ര ചൂടുള്ള പ്രദേശങ്ങൾ മൂന്നിരട്ടിയാകുമെന്നാണ് നിലവിലെ പഠനങ്ങളിൽ തെളിയുന്നത്. അതായത് ഒന്നിച്ച് കണക്കാക്കുമ്പോൾ യുഎസിന്റെയത്ര വലുപ്പമുള്ള ഭൂപ്രദേശം വാസയോഗ്യമല്ലാതെ എഴുതിത്തള്ളുന്നതിന് തുല്യമായ അവസ്ഥയായിരിക്കും ഇത്.
Source link