ലോക്സഭ കടന്ന് വഖഫ് ഭേദഗതി ബിൽ; പ്രതിപക്ഷത്തിന്റെ ഭേദഗതി നിർദേശങ്ങളും വോട്ടിനിട്ട് തള്ളി

ന്യൂഡൽഹി ∙ പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ, വഖഫ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി. 288 പേർ ബില്ലിനെ അനുകൂലിച്ചു. 232 പേർ ബില്ലിനെ എതിർത്ത് വോട്ടു ചെയ്തു. 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ബിൽ പാസായത്. പ്രതിപക്ഷത്തിന്റെ ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് തള്ളി. ബിൽ ഇന്നു രാജ്യസഭയിലും അവതരിപ്പിക്കും. രാജ്യസഭ കൂടി കടന്നാൽ ബിൽ നിയമമാകും.സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) നിർദേശങ്ങൾ ചേർത്തു പരിഷ്കരിച്ച ബില്ലാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ആദിവാസിഭൂമിയും ചരിത്രസ്മാരകങ്ങളും വഖഫ് ഭൂമിയാക്കാൻ പാടില്ലെന്ന പുതിയ വ്യവസ്ഥകൾ കൂട്ടിച്ചേർത്തു. ജെപിസി റിപ്പോർട്ടിൽ ശുപാർശകളുണ്ടായിരുന്നെങ്കിലും ഒപ്പമുള്ള കരടുബില്ലിൽ ഇതുണ്ടായിരുന്നില്ല. മന്ത്രി റിജിജു ഔദ്യോഗിക ഭേദഗതിയായിട്ടാണ് ഇവ കൊണ്ടുവന്നത്. കെ.സി.വേണുഗോപാലും എൻ.കെ.പ്രേമചന്ദ്രനുമടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ 108 ഭേദഗതികൾ കൊണ്ടുവന്നതെങ്കിലും ഇവ അംഗീകരിച്ചില്ല.
Source link