തീയണയ്ക്കാന്‍ കെട്ടിടത്തിലെ അനധികൃത നിര്‍മിതികള്‍ തടസ്സമായി; കാരണമറിയാന്‍ സംയുക്ത പരിശോധന

കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡിലെ കെട്ടിടത്തിലുണ്ടായ തീയണയ്ക്കുന്നതില്‍ കെട്ടിടത്തിലെ അനധികൃത നിര്‍മിതികള്‍ തടസ്സമായതായി പരിശോധനകളിൽ വ്യക്തം. തീപ്പിടിത്തമുണ്ടായ ശേഷം കെട്ടിടത്തിനകത്തുകടന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്താനും പുറത്തുനിന്ന് പമ്പുചെയ്ത വെള്ളം കെട്ടിടത്തിനുള്ളിലെത്തുന്നതിന് തടസ്സമായതും ഈ നിര്‍മിതികളാണ്. കോഴിക്കോട് കോര്‍പ്പറേഷനില്‍നിന്ന് വ്യാപാരസ്ഥാപനം ഈ കെട്ടിടം ഏറ്റെടുത്ത ശേഷം പല നിര്‍മിതികള്‍ നടത്തിയിരുന്നു. കെട്ടിടത്തിന്റെ ഓപ്പണ്‍ ടെറസ് കെട്ടിയടച്ച് ആ സ്ഥലം ഗോഡൗണാക്കിയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഈ ഗോഡൗണില്‍ വലിയ അളവില്‍ തുണികള്‍ സൂക്ഷിച്ചിരുന്നെന്നും ഇത് തീ ആളിപ്പടരാന്‍ കാരണമായെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സ്ഥാപനത്തിന്റെ ചുറ്റുമുള്ള ഭാഗങ്ങളും ഫ്ളക്സും തകരഷീറ്റുമുള്പ്പെടെ ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. തീയണയ്ക്കാന്‍ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് കെട്ടിടത്തിലേക്ക് ഇറങ്ങിച്ചെല്ലാനും വെള്ളം കൃത്യമായി ഉള്ളിലേക്ക് എത്തിക്കുന്നതിനും ഈ നിര്‍മിതികള്‍ തടസ്സമായിട്ടുണ്ടെന്നാണ് പരിശോധനയില്‍ പ്രാഥമികമായി കണ്ടെത്തിയത്.
Source link