വഴിയോരക്കച്ചവടക്കാരൻ, പഠിത്തം കടയിൽ; ഒന്നിടവിട്ട ദിവസം സ്കൂളിൽപോയ ആഷിക്കിനിത് കഠിനാധ്വാനത്തിന്റെ ജയം

അടൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ കേരളത്തിലെത്തി അവരുടെ കുട്ടികൾ ഇവിടുത്തെ സ്കൂളിൽ പഠിക്കുന്നത് ഇപ്പോൾ പുതുമയല്ല. അത്തരത്തിൽ പ്ലസ് ടു പരീക്ഷയിൽ അടൂർ ഗവ. ബോയ്സ് എച്ച്എസ്എസിൽനിന്ന് വിജയിച്ചവരിൽ ഒരു ബീഹാർ സ്വദേശിയുമുണ്ട്. ബീഹാർ ചമ്പാരൻ മധുരാപുർ സ്വദേശി ആഷിക് ഫരിയാദ്.ആഷിക്കിന്റെ പ്ലസ് ടു വിജയം കഠിനാധ്വാനത്തിന്റെതാണ്. പ്ലസ് ടു ഹ്യൂമാനിറ്റീസിൽ 78 ശതമാനത്തോടെയാണ് പരീക്ഷ ജയിച്ചത്. ഏഴ് വർഷം മുൻപാണ് ആഷിക്കിന്റെ കുടുംബം കേരളത്തിലെത്തിയത്. അച്ഛൻ സലാവുദീൻ അടൂർ ബൈപ്പാസിൽ കരിക്കും കരിമ്പിൻ ജ്യൂസും വഴിയോര കച്ചവടം നടത്തുന്നു. അമ്മ ജൂലേഖയും അടൂർ തന്നെ മറ്റൊരിടത്ത് വഴിയോര കച്ചവടം നടത്തുന്നു. ജനുവരിയിൽ വാഹനാപകടം ഉണ്ടായതിനെ തുടർന്ന് സലാവുദീന് കടയിൽ ജോലിക്ക് എത്താൻ സാധിക്കാതെയായി. അന്നുമുതൽ പിതാവിന്റെ സുഹൃത്തിനൊപ്പം ആഷിക്കാണ് കട നടത്തുന്നത്.
Source link