വൻ തുക പ്രതീക്ഷിച്ചു, ‘ഹണ്ട്രഡ് ഡ്രാഫ്റ്റിൽ’ 50 പേരെയും ആർക്കും വേണ്ട; നാണംകെട്ട് പാക്ക് താരങ്ങൾ

ലണ്ടൻ∙ ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂർണമെന്റായ ‘ദ് ഹണ്ട്രഡ്’ ഡ്രാഫ്റ്റിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെ ആർക്കും വേണ്ട. 50 പാക്ക് താരങ്ങളാണ് പുരുഷ, വനിതാ ടൂർണമെന്റുകളിൽ അവസരത്തിനായി പാക്കിസ്ഥാനിൽനിന്ന് റജിസ്റ്റർ ചെയ്തത്. 45 പുരുഷ താരങ്ങളും അഞ്ച് വനിതാ താരങ്ങളും അടുത്ത സീസണിൽ കളിക്കാൻ ഡ്രാഫ്റ്റിൽ വന്നെങ്കിലും ഒരു ടീമും ഇവരെ വാങ്ങിയില്ല. ചാംപ്യൻസ് ട്രോഫിയിലെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റിലെ ‘സൂപ്പർ’ താരങ്ങളടക്കം ഹണ്ട്രഡ് ഡ്രാഫ്റ്റിൽ നാണം കെട്ടത്.പാക്കിസ്ഥാൻ സീനിയർ ടീമിലെ താരങ്ങളായ ഇമാദ് വാസിം, സയിം അയൂബ്, ഷദബ് ഖാൻ, ഹസൻ അലി, നസീം ഷാ തുടങ്ങിയ താരങ്ങൾ ഹണ്ട്രഡിൽ വൻ തുക ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. വനിതാ താരങ്ങളിൽ ആലിയ റിയാസ്, ഫാതിമ സന, യുസ്ര ആമിർ, ഇറം ജാവേദ്, ജവരിയ റൗഫ് എന്നിവർക്കും ഡ്രാഫ്റ്റിൽ ആവശ്യക്കാരുണ്ടായില്ല. കഴിഞ്ഞ സീസണുകളിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ടീമുകളെ പിന്നീട് സ്വകാര്യമേഖലയിലേക്കു മാറ്റിയിരുന്നു.
Source link