‘മേഘ ഒരു രൂപ പോലും അനാവശ്യമായി ചെലവാക്കില്ല; അയാൾ അവളെ മാനസികമായി തകർത്തു’

പത്തനംതിട്ട ∙ ‘വളരെ ചെറുപ്പം മുതലേ അവൾ കുടുക്ക വാങ്ങി അതിൽ പണം സൂക്ഷിക്കുമായിരുന്നു. കുടുക്ക പൊട്ടിച്ച് ആ പണം എന്നെയോ അച്ഛനെയോ ഏൽപിക്കും. അവൾക്കു വേണ്ടതെല്ലാം ഇതുവരെ വാങ്ങി നൽകിയിരുന്നത് ഞാനാണ്. ഒരുരൂപപോലും അവൾ അനാവശ്യമായി ചെലവാക്കിയിരുന്നില്ല. അങ്ങനെയുള്ള ഞങ്ങളുടെ മകളുടെ അക്കൗണ്ടിൽ മരിക്കുമ്പോൾ ബാക്കിയുണ്ടായിരുന്നത് വെറും 80 രൂപയാണ്.’– കരച്ചിലടക്കാനാവാതെ ഐബി ഉദ്യോഗസ്ഥ മേഘയുടെ അമ്മ പാലക്കാട് ചിറ്റൂർ ലാൻഡ് റവന്യു ട്രൈബ്യൂണലിൽ സീനിയർ ക്ലാർക്കായ നിഷ ചന്ദ്രൻ പറയുന്നു.‘എന്നും രാവിലെ ജോലി കഴിഞ്ഞ് ഇറങ്ങി 6.45ന് ആണ് അവൾ വിളിക്കുന്നത്. മരിക്കുന്ന അന്ന് വിളിച്ചത് 7.15ന് ആയിരുന്നു. കാരണം തിരക്കിയപ്പോൾ വാഷ്റൂമിൽ പോയിവരാൻ വൈകിയെന്നാണ് പറഞ്ഞത്. പ്രഭാത ഭക്ഷണം കഴിക്കുന്ന കാര്യം ചോദിച്ചപ്പോൾ ഇന്ന് പുറത്തുനിന്ന് വാങ്ങാമെന്നും പറഞ്ഞു. അവൾക്ക് അന്ന് ഭക്ഷണം കഴിക്കാൻ കഴിഞ്ഞോ എന്നുപോലും അറിയില്ല….’ വിതുമ്പലോടെ നിഷ ഇതു പറയുമ്പോൾ നെഞ്ചോടു ചേർത്തു പിടിച്ച എംബ്രോയ്ഡറി ഫ്രെയിമിൽ മേഘ തുന്നിത്തീർക്കാൻ ബാക്കിവച്ച ചിത്രം.
Source link