പതിമൂന്നാം വയസ്സിൽ ഇടുപ്പെല്ലിന് പരിക്കേറ്റു, 63-ാംവയസ്സിൽ സർക്കാർ ആശുപത്രിയിൽ വിജയകരമായ ശസ്ത്രക്രിയ

പരിയാരം: പതിമൂന്നാമത്തെ വയസ്സിൽ വീഴ്ചയെത്തുടർന്നുണ്ടായ പരിക്കുമൂലം വലതുകാലിലെ ഇടുപ്പെല്ലിനേറ്റ ക്ഷതം അറുപത്തിമൂന്നാം വയസ്സിൽ ശസ്ത്രക്രിയയിലൂടെ മാറ്റി. ആറ്റിങ്ങലിലെ ഗിരിജയ്ക്കാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലെ അസ്ഥിരോഗവിഭാഗം ഡോക്ടർമാരുടെ ചികിത്സയിലൂടെ പുതിയ ജീവിതം ലഭ്യമായത്. ഇടുപ്പെല്ല് പൂർണമായും മാറ്റിവെച്ചുകൊണ്ടുള്ള ( ടോട്ടൽ ഹിപ് റീപ്ലേസ്‌മെന്റ്) ശസ്ത്രക്രിയയാണ് നടത്തിയത്.അസ്ഥിരോഗവിഭാഗം മേധാവി ഡോ. സുനിൽ, ഡോ. റിയാസ്, ഡോ. അൻസാരി, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. അജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടത്തിയത്. ഫെബ്രുവരി 28-നാണ് ഗിരിജയെ ഇവിടെ പ്രവേശിപ്പിച്ചത്. ചെറുപ്പത്തിൽ സംഭവിച്ച വീഴ്ചയുടെ ആഘാതത്താൽ വലതുകാലിലെ ഇടുപ്പെല്ലിന് ക്ഷതം വന്ന് ദ്രവിച്ച് തിരിഞ്ഞുപോയ നിലയിലായിരുന്നു. ആവശ്യമായ മറ്റു പരിശോധനകൾക്ക് ശേഷം മാർച്ച് അഞ്ചിന് സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ശസ്ത്രക്രിയ്ക്ക് ആവശ്യമുള്ള ഇംപ്ലാന്റ്, മരുന്നുകൾ, ഭക്ഷണം, റൂമിലെ താമസം എല്ലാം പൂർണമായും സൗജന്യമാക്കിയതായി സൂപ്രണ്ട് ഡോ. കെ. സുദീപ് അറിയിച്ചു.
Source link