ഹിറ്റ്ലറും കടന്ന് ആകാശവാണി പാടുന്നു, ശിവരഞ്ജിനിയില്‍ ജൂത അഭയാര്ഥിയൊരുക്കിയ ആ ഗാനമെങ്ങനെയുണ്ടായി?

ആകാശവാണി പുലര്കാലങ്ങളില് നമ്മളെ ഉണര്‍ത്തുമ്പോള്‍ ആ സംഗീതവീചികള് ചെന്നു തൊടുന്നത് ഇന്ത്യയും ഏഷ്യയും കടന്ന് ഹിറ്റ്ലറുടെ കാലത്തെ യൂറോപ്പിലാണ്, ജൂതപലായനത്തിന്റെ ചരിത്രത്തിലാണ്, ലോകമഹായുദ്ധത്തിന്റെ അലയൊലികളിലാണ്. ആകാശവാണിയുടെ ഉണര്ത്തുഗീതം അഥവാ സിഗ്നേച്ചര്‍ ട്യൂണ്‍ ഒരുക്കിയത് ഹിറ്റ്ലറിന്റെ നാസിപ്പടയുടെ പിടിയിലാകാതെ രക്ഷപ്പെട്ട ഒരു ജൂത അഭയാര്‍ഥിയാണ്. ജര്‍മനിയുടെ അതിര്‍ത്തിയിലുള്ള ചെക്കൊസ്ലൊവാക്യയിലെ പൗരനായിരുന്ന ആ സംഗീതജ്ഞനാണ് വാള്‍ട്ടര്‍ കോഫ്മാന്. ഐക്യജര്മനിക്കും ജൂതവംശഹത്യയ്ക്കും വേണ്ടി ഹിറ്റ്ലര്‍ അയല്‍രാജ്യങ്ങളെ ലക്ഷ്യമിട്ടുനീങ്ങിയപ്പോള് കോഫ്മാന് നാടും ദേശവും വിട്ട്, തന്റെ സംഗീതവുമായി ഭൂഖണ്ഡങ്ങള്‍ താണ്ടി ഇന്ത്യയിലെത്തുകയായിരുന്നു. ശിവരഞ്ജിനി രാഗത്തില്‍ കോഫ്മാന് ഒരുക്കിയ ആകാശവാണി സിഗ്നേച്ചര്‍ ട്യൂണ്‍ പോലെ വിഷാദമധുരമാണ് അത് എങ്ങനെയുണ്ടായി എന്ന കഥയും.1907-ല്‍ ചെക്കൊസ്ലൊവാക്യയിലെ കാര്ല്സ്ബാഡിലാണ് വാള്‍ട്ടര്‍ കോഫ്മാന് ജനിച്ചത്. ബെര്‍ലിനിലെ സ്റ്റാറ്റ്ലിഷ് ഹോച്ഷുലെ ഫ്യൂര്‍ മ്യൂസികില്നിന്നു ബിരുദം നേടി. പിന്നീട് പ്രാഗിലെ ജര്‍മന്‍ സര്‍വകലാശാലയില്‍ സംഗീതത്തില്‍ ഗവേഷണം ചെയ്തു. വിഖ്യാത ജര്‍മന്‍ എഴുത്തുകാരന് ഫ്രാന്‍സിസ് കാഫ്കയുടെ അനന്തരവള്‍ ഗെര്‍റ്റി ഹെര്‍മാനെ അദ്ദേഹം വിവാഹം ചെയ്തു. അപ്പോഴേക്കും ഹിറ്റ്ലര്‍ യൂറോപ്പിനെ മാറ്റിമറിക്കാന്‍ തുടങ്ങിയിരുന്നു. ഹിറ്റ്ലറുടെ ജൂതവൈരത്തെത്തുടര്ന്ന് സ്വദേശത്തുനിന്നു പലായനം ചെയ്യുന്നതിനിടെ ചെക്ക് അതിര്‍ത്തിക്ക് സമീപം വെച്ച് കോഫ്മാന്റെ പിതാവ് മരിച്ചു. പിടിയിലാകുംമുന്‍പ് ബാക്കിയുള്ളവര്‍ എങ്ങോട്ടൊക്കെയോ പലായനം ചെയ്തു. അങ്ങനെയാണ് 1934 ഫെബ്രുവരിയില്‍ വാള്‍ട്ടര്‍ കോഫ്മാന് മുംബൈയിലെത്തിയത്. പിന്നീട് 14 വര്‍ഷം അദ്ദേഹം ഇന്ത്യയിലുണ്ടായിരുന്നു.
Source link