‘സാധനം സേഫല്ലെ, ഹോളി നമുക്ക് പൊളിക്കണം…’; കളമശേരിയിൽ കഞ്ചാവെത്തിച്ചതിനു പിന്നിൽ വാട്സാപ്പ് ഗ്രൂപ്പുകളും ?

കൊച്ചി∙ കളമശേരിയിലെ കോളജ് ഹോസ്റ്റലിൽനിന്നു കഞ്ചാവ് കടത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഹോസ്റ്റലിൽ റെയ്ഡ് നടക്കുമ്പോൾ ആകാശിന്റെ ഫോണിലേക്കു വന്ന കോൾ, സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നതിന്റെ സൂചനയാണെന്നു പൊലീസ് വ്യക്തമാക്കുന്നു. കോട്ടയം സ്വദേശിയായ മൂന്നാം വർഷ വിദ്യാർഥിയുടെതായിരുന്നു കോൾ. ‘സാധനം സേഫ് അല്ലെ’ എന്നായിരുന്നു ചോദ്യം. കളമശേരിയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ലഹരി റാക്കിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന മൊഴികൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. പോളിടെക്‌നിക് പരിസരം കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾക്ക് സാധ്യതയുള്ളതിനാൽ സ്പെഷൽ ബ്രാഞ്ച് നിരീക്ഷത്തിലായിരുന്നു ക്യാംപസ്. ഹോളി ആഘോഷമുണ്ടെന്നറിഞ്ഞതോടെ സ്പെഷൽ ബ്രാഞ്ച് ജാഗ്രതയിലായി. പിന്നാലെ ഹോസ്റ്റലിലെ ചിലരുടെ നേതൃത്വത്തിൽ പണപ്പിരിവും തുടങ്ങി. വാട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചായിരുന്നു പണപ്പിരിവ്. ‘ഹോളി നമുക്ക് പൊളിക്കണം’ എന്ന രീതിയിൽ ഗ്രൂപ്പിൽ മെസേജുകൾ വന്നു തുടങ്ങി. അഞ്ചുഗ്രാം കഞ്ചാവിന് 500 രൂപയായിരുന്നു വിലയിട്ടത്. ആകാശാണ് രണ്ടുകിലോയോളം വരുന്ന കഞ്ചാവ് പൊതി സൂക്ഷിക്കുന്നതെന്നും ചില്ലറ വിൽപ്പന നടത്തുന്നതെന്നുമാണ് സ്പെഷൽ ബ്രാഞ്ചിന് വിവരം ലഭിച്ചത്. വൈകാതെ ഡാൻസാഫ് സംഘം ഈ മുറിയുൾപ്പെടെ റെയ്ഡ് നടത്തുകയായിരുന്നു.
Source link