സിഎംആർഎൽ കേസ്: വീണയ്ക്ക് കൂടുതൽ കുരുക്ക്; രണ്ടാം കുറ്റപത്രം

കൊച്ചി∙ കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽനിന്ന് (സിഎംആർഎൽ) ഇല്ലാത്ത സേവനത്തിന് പ്രതിഫലം പറ്റിയെന്നതടക്കമുള്ള കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ രണ്ടാമതൊരു കുറ്റപത്രം കൂടി നൽകും. വീണയുടെ കമ്പനി എക്സാലോജിക് സൊല്യൂഷൻസ് മുഖ്യപ്രതി സ്ഥാനത്തു വരുന്ന ഈ കുറ്റപത്രം എസ്എഫ്ഐഒ കേസുകൾ പരിഗണിക്കുന്ന ബെംഗളൂരുവിലെ കോടതിയിലാകും നൽകുക. സിഎംആർഎലിന്റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പക്കൽ നിന്നു പണം വായ്പയായി കൈപ്പറ്റിയ ശേഷം തിരിച്ചടയ്ക്കാതെ എക്സാലോജിക് കമ്പനി അടച്ചു പൂട്ടി കബളിപ്പിച്ചെന്നതാണ് ഈ കുറ്റപത്രത്തിലെ കേസ്. സിഎംആർഎൽ കമ്പനി മുഖ്യപ്രതിയായ ആദ്യ കുറ്റപത്രത്തിൽ കൂട്ടുപ്രതികളുടെ പട്ടികയിലാണു വീണയുള്ളത്. രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും പൊലീസിനും മറ്റ് ഉദ്യോഗസ്ഥർക്കും വൻതുക നൽകി നിയമവിരുദ്ധമായ പരിഗണന സിഎംആർഎൽ നേടിയതായി എറണാകുളം അഡീ.സെഷൻസ് കോടതി മുൻപാകെ സമർപ്പിച്ച ഈ കുറ്റപത്രത്തിൽ (പ്രോസിക്യൂഷൻ കംപ്ലെയ്ന്റ്) പറയുന്നുണ്ട്.
Source link