സിഎസ്ബി ബാങ്കിന്റെ നാലാം പാദ ലാഭത്തിൽ 26% കുതിപ്പ്; വായ്പയിൽ 44% സ്വർണം, ഓഹരികളിൽ നഷ്ടം

തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സിഎസ്ബി ബാങ്ക് (CSB Bank) കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ രേഖപ്പെടുത്തിയത് മുൻവർഷത്തെ സമാനപാദത്തേക്കാൾ 26% വളർച്ചയോടെ 190 കോടി രൂപയുടെ ലാഭം (PAT/net profit). പ്രവർത്തനലാഭം (operating profit) 39% വർധിച്ച് 317 കോടി രൂപ. മൊത്തം ബിസിനസ് (total business) 27% ഉയർന്ന് 68,703 കോടി രൂപയാണ്. ഇതിൽ മൊത്തം വായ്പകൾ (gross advances) 30 ശതമാനം മുന്നേറി 31,842 കോടി രൂപയായപ്പോൾ നിക്ഷേപം (deposits) 24% വർധിച്ച് 36,861 കോടി രൂപയിലെത്തി.മൊത്ത വരുമാനം (total income) 1,362 കോടി രൂപ; 37 ശതമാനമാണ് വർധന. അതേസമയം, അറ്റ പലിശ വരുമാനം (NII) 4% കുറഞ്ഞ് 371 കോടി രൂപയായി. മൂലധന പര്യാപ്തതാ അനുപാതം (Capital Adequacy Ratio) 22.46 ശതമാനമെന്ന മെച്ചപ്പെട്ട നിലയിലാണെങ്കിലും മുൻവർഷത്തെ സമാനപാദത്തിൽ ഇത് 24.47 ശതമാനമായിരുന്നു. അറ്റ പലിശ മാർജിൻ (NIM) 5.04 ശതമാനത്തിൽ നിന്ന് 3.75 ശതമാനത്തിലേക്കും താഴ്ന്നു. ഡിസംബർ പാദത്തിൽ ഇത് 4.11 ശതമാനമായിരുന്നു.കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാധ്യത (Provisions for NPA) വാർഷികാടിസ്ഥാനത്തിൽ 798% വർധിച്ചുവെന്ന് ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 3.75% താഴ്ന്ന് 350 രൂപയിലാണ് ചൊവ്വാഴ്ച സിഎസ്ബി ബാങ്കിന്റെ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞവർഷം ജൂലൈ രണ്ടിലെ 403.20 രൂപയാണ് 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച ഇക്കഴിഞ്ഞ മാർച്ച് 4ലെ 272.75 രൂപ. കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരിവില 15 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്.
Source link