സുരക്ഷയ്ക്ക് 5000 പോലീസുകാര്‍, എന്നിട്ടും വന്‍ദുരന്തം; മഴ അപകടത്തിന്റെ ആക്കം കൂട്ടി, റിപ്പോർട്ട്

ബെംഗളൂരു: ആര്‍സിബിയുടെ വിജയാഘോഷത്തിനായി വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതോടെ നിയന്ത്രണങ്ങളെല്ലാം പാളിയതാണ് വലിയ അപകടത്തിന് വഴിവെച്ചത്. പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ പരിപാടി കാണാനായി ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം എത്തി. 5000 ത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. എന്നിട്ടും അപകടം തടയാനായില്ല. സ്റ്റേഡിയത്തിന് പുറത്ത് മഴ പെയ്തത് ദുരന്തത്തിന് ആക്കംകൂട്ടിയെന്നാണ് പ്രാഥമിക വിവരം. തിക്കിലും തിരക്കിലും പെട്ട് പതിനൊന്ന് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടി കാണാനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സ്റ്റേഡിയത്തിന് പുറത്ത് വന്‍ ജനക്കൂട്ടമാണ് ദൃശ്യമായത്. വിധാൻസൗധയില്‍ നടന്ന അനുമോദനച്ചടങ്ങിന് ശേഷമാണ് ചിന്നസ്വാമിയിലെ പരിപാടി നിശ്ചയിച്ചിരുന്നത്. സ്റ്റേഡിയത്തിന് പുറത്ത് മണിക്കൂറുകള്‍ക്കുമുമ്പ് തന്നെ ആളുകള്‍ ഒഴുകിയെത്തി. അതോടെ സുരക്ഷാ ക്രമീകരണങ്ങളെല്ലാം പാളി. അതിനിടയില്‍ മഴ പെയ്തതോടെ ആളുകള്‍ തുറന്നപ്രദേശത്തുനിന്ന് മാറാന്‍ തുടങ്ങി. ആളുകള്‍ ഒരുമിച്ച് നീങ്ങിയത് വലിയ അപകടത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
Source link