ലോക ഇലവനെ ദുബായിൽ ഇറക്കിയാലും ഇന്ത്യ ജയിക്കും, പാക്കിസ്ഥാൻ ക്രിക്കറ്റ് ഐസിയുവിൽ: പാക്ക് മുൻ ക്യാപ്റ്റൻ

ദുബായ്∙ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെ പുകഴ്ത്തി പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ചാംപ്യൻസ് ട്രോഫിയിൽ കളിച്ച വിവിധ ടീമുകളിൽനിന്ന് താരങ്ങളെ എടുത്തു ‘വേള്‍ഡ് ഇലവനെ’ ഉണ്ടാക്കി കളിപ്പിച്ചാലും ഇന്ത്യയെ തോൽപിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ലെന്ന് ഷാഹിദ് അഫ്രീദി ഒരു പാക്ക് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡിനെതിരെ നാലു വിക്കറ്റ് വിജയം സ്വന്തമാക്കിയാണ്, ഇന്ത്യ കിരീടം നേടിയത്. പിന്നാലെയാണ് ടീമിനെ വാഴ്ത്തി പാക്ക് മുൻ താരം രംഗത്തെത്തിയത്.‘‘ഇന്ത്യയ്ക്ക് വിജയിക്കാനുള്ള അർഹതയുണ്ട്. ആഭ്യന്തര ക്രിക്കറ്റിനും അക്കാദമികൾക്കും വേണ്ടി ഇന്ത്യ അത്രയേറെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. അതിന്റെ ഫലം അവർക്കു ലഭിക്കുക തന്നെ ചെയ്യും. ദുബായിലെ സാഹചര്യങ്ങളുടെ പേരു പറഞ്ഞ് ഇന്ത്യയുടെ മികവിൽ സംശയിക്കാനാകില്ല. ഇന്ത്യയുടെ സിലക്ഷൻ കമ്മിറ്റി ഗംഭീരമായാണു പ്രവർത്തിച്ചത്. ഇന്ത്യയ്ക്ക് ദുബായിലെ സാഹചര്യങ്ങൾ നന്നായി അറിയാം. അതു ശരിയാണ്. അവർ എല്ലാ മത്സരങ്ങളും അവിടെയാണു കളിച്ചത്. വേദികൾ മാറേണ്ടവന്നിട്ടില്ല. പക്ഷേ ഇന്ത്യയുടെ വിജയത്തിൽ ടീം സിലക്ഷന് വലിയ റോളുണ്ട്’’
Source link