‘ഹിറ്റ്മാൻ’ അന്ന് തീരുമാനിച്ചു, ഇനി ഇന്ത്യ ആക്രമിക്കും; ക്യാപ്റ്റൻസിയിലും ‘അറ്റാക്കിങ്’; ഫൈനലിൽ കണ്ടത് ചാംപ്യൻസിന്റെ ‘മാസ്റ്റർ സ്ട്രോക്ക്’

2023 നവംബർ 19, 2024 ജൂൺ 29, 2025 മാർച്ച് 9… ഒറ്റനോട്ടത്തിൽ മൂന്നു ദിനങ്ങളിലും 9 എന്ന അക്കമുണ്ടെന്ന സവിശേഷതയേ തോന്നൂ. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റിന്റെ തീവ്ര ആരാധകർക്ക് അങ്ങനെയൊന്നും മറക്കാൻ പറ്റാത്ത 3 ദിവസങ്ങളാണിവ. ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ, ട്വന്റി20 ലോകകപ്പ് ഫൈനൽ, ചാംപ്യൻസ് ട്രോഫി ഫൈനൽ എന്നിവ യഥാക്രമം നടന്നത് ഈ ദിവസങ്ങളിലാണ്. മൂന്നു കലാശപ്പോരാട്ടങ്ങളിലും ഒരറ്റത്ത് ഇന്ത്യയുണ്ടായിരുന്നു. 2023 നവംബർ 23ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ കീഴടങ്ങിയപ്പോൾ വീണ കണ്ണീർ ഇപ്പോഴും ആരാധക ഹൃദയങ്ങളിലുണ്ട്. മാസങ്ങൾക്കകം ബാർബഡോസിലെ കെൻസിങ്ടൺ ഓവൽ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച്, ചരിത്രത്തിൽ 2–ാം തവണ ഇന്ത്യ ട്വന്റി 20യിൽ വിശ്വജേതാക്കളായപ്പോൾ ആ മുറിവിന് നേരിയൊരു ആശ്വാസമുണ്ടായി. എങ്കിലും നീറ്റലടങ്ങിയിരുന്നില്ല.
എന്നാൽ, ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ കരഘോഷം മുഴക്കിയ ആയിരങ്ങളെ സാക്ഷിയാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ ചാംപ്യൻസ് ട്രോഫി കിരീടം വാനിലേക്കുയർത്തിയപ്പോൾ അത് ഇന്ത്യൻ ക്രിക്കറ്റിന് ആഘോഷരാവായി. ഒരുപക്ഷേ, 2011ൽ മുംബൈ മഹാനഗരത്തെ ത്രസിപ്പിച്ച ഫൈനലിനൊടുവിൽ അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും സംഘവും ക്രിക്കറ്റ് ലോകത്തിന്റെ കൊടുമുടിയിൽ വിജയപതാക ഉയർത്തിയ രാവിന്റെ ഉത്സവനിറവിനെ അനുസ്മരിപ്പിക്കുന്നതാണ് ന്യൂസീലൻഡിനെ പരാജയപ്പെടുത്തി നേടിയ ചാംപ്യൻസ് ട്രോഫി കിരീടനേട്ടം.
Source link