WORLD

ഹൂതി കേന്ദ്രങ്ങളിൽ ആക്രമണത്തിന് തുടക്കമിട്ട് യുഎസ്; ഇറാനും മുന്നറിയിപ്പ്


വാഷിങ്ടൻ ∙ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ വൻ ആക്രമണത്തിനു തുടക്കമിട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. തലസ്ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഒൻപതു പേർ കൊല്ലപ്പെട്ടെന്നും ഒൻപതു പേർക്കു പരുക്കേറ്റെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കപ്പലുകൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ ‘നിങ്ങളുടെ മേലെ നരകം പെയ്യും’ എന്ന് ട്രംപ് ഹൂതികൾക്കു മുന്നറിയിപ്പ് നൽകി. ട്രംപ് രണ്ടാം തവണ യുഎസ് പ്രസിഡന്റ് ആയ ശേഷം മധ്യപൂർവദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്.ചെങ്കടലിലെ കപ്പലാക്രമണങ്ങൾ ഹൂതികൾ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ദുരന്തമാണു കാത്തിരിക്കുന്നതെന്നുമാണ് മുന്നറിയിപ്പ്. ഹൂതികൾക്ക് പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോ‌ടും ആവശ്യപ്പെട്ടു. യുഎസിനെ ഇറാൻ ഭീഷണിപ്പെടുത്തിയാൽ തുടർന്നുള്ള ഭവിഷ്യത്തുകൾക്ക് ഇറാൻ മാത്രമായിരിക്കും ഉത്തരവാദിയെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനുമായി ആണവ കരാറിനെക്കുറിച്ചു ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്.


Source link

Related Articles

Back to top button