11 സീസണുകളിൽ നായകൻ, പാണ്ഡ്യ വന്നപ്പോൾ പുറത്ത്; ക്യാപ്റ്റൻ സ്ഥാനം തിരിച്ചുകിട്ടിയില്ലെങ്കിലും രോഹിത് ഇറങ്ങും, മുംബൈയ്‌ക്കായി!

പരിശീലനത്തിനു വരുമ്പോൾ ബാറ്റ് കൊണ്ടുവരാൻ മറക്കുന്നയാൾ എന്നാണ് രോഹിത് ശർമയെക്കുറിച്ച് സാക്ഷാൽ സുനിൽ ഗാവസ്കർ ഒരിക്കൽ പറഞ്ഞത്. ഗ്രൗണ്ടിന് അകത്തും പുറത്തും രോഹിത്തിന്റെ മറവി അത്രമേൽ പ്രശസ്തമാണ്. എന്നാൽ ടീമിന്റെ തീം സോങ് ആദ്യം കാണാതെ പഠിച്ചയാൾ എന്നാണ് ഐപിഎൽ ടീം ഡെക്കാൻ ചാർജേഴ്സിൽ സഹതാരമായിരുന്ന ന്യൂസീലൻഡുകാരൻ സ്കോട് സ്റ്റൈറിസിന് രോഹിത്തിനെക്കുറിച്ചുള്ള ഓർമ.‘ഗോ ചാർജേഴ്സ്’ എന്നു തുടങ്ങുന്ന ആ പാട്ടും പാടി ഡെക്കാൻ ടീമിന്റെ ഡ്രസിങ് റൂമിലൂടെ കറങ്ങി നടന്ന അന്നത്തെ ഇരുപതുകാരൻ പയ്യനു രാജ്യാന്തര ക്രിക്കറ്റിലെ സൂപ്പർ താരമാകാനുള്ള എല്ലാ കഴിവുമുണ്ടെന്ന് സ്റ്റൈറിസും ആഡം ഗിൽക്രിസ്റ്റും ഉൾപ്പെടെയുള്ള സഹതാരങ്ങൾ അന്നേ മനസ്സിലാക്കിയിരുന്നു. 17 വർഷങ്ങൾക്കിപ്പുറം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരുടെയും താരങ്ങളുടെയും പട്ടികയിൽ മുന്നിലാണ് രോഹിത് ശർമയുടെ സ്ഥാനം.
Source link