35 വർഷമായിട്ടും യുഎസ് പൗരത്വം കിട്ടിയില്ല; ദമ്പതികളെ നാടുകടത്തി, മക്കൾക്ക് കലിഫോർണിയയിൽ കഴിയാം

സാക്രമെന്റോ (കലിഫോർണിയ)∙ 35 വർഷമായി യുഎസിൽ സ്ഥിരതാമസമാക്കിയിരുന്ന ദമ്പതികളെ ഇമിഗ്രേഷൻ അധികൃതർ കൊളംബിയയിലേക്കു നാടുകടത്തി. ഗ്ലാഡിസ് ഗോൺസേൽസ് (55), ഭർത്താവ് നെൽസൺ ഗോൺസേൽസ് (59) എന്നിവരെ ഫെബ്രുവരി 21നാണ് ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിൽ എടുത്തത്. യുഎസ് പൗരത്വമുള്ള മൂന്നു പെൺമക്കൾക്ക് കലിഫോർണിയയിൽ കഴിയാം. മാതാപിതാക്കളെ മാത്രമാണു രേഖകളില്ലെന്ന പേരിൽ യുഎസ് ഇമിഗ്രേഷൻ കസ്റ്റംസ് ആൻഡ് എൻഫോഴ്സ്മെന്റ് അധികൃതർ അറസ്റ്റ് ചെയ്ത് മൂന്നരയാഴ്ച തടവിൽ പാർപ്പിച്ചശേഷം നാടുകടത്തിയത്. സാന്റ അനയിലെ കോടതിയിൽ കഴിഞ്ഞ മാസം പതിവുപോലെ എത്തിയതായിരുന്നു മാതാപിതാക്കളെന്ന് മകൾ സ്റ്റെഫാനി ഗോൺസാലസ് രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. ‘‘2000 മുതൽ എല്ലാ വർഷവും അവർ അങ്ങനെ പോകുന്നതാണ്. മാതാപിതാക്കൾ ഒരിക്കൽപ്പോലും നിയമം ലംഘിച്ചിട്ടില്ല. ഒരു അപ്പോയ്ന്റ്മെന്റ് പോലും മുടക്കിയിട്ടില്ല. നാലു ദശകത്തോളമായി ഇവിടെയൊരു ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു. മൂന്നു പെൺമക്കളെ വളർത്തി വലുതാക്കി. ആദ്യ പേരക്കുട്ടിയെ അടുത്തിടെ അവർക്കു ലഭിച്ചു. ഈ സംഭവം ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. അവരെ ഇപ്പോൾ ക്രിമിനലുകളെപ്പോലെയാണ് കണക്കാക്കുന്നത്. ഡിറ്റെൻഷൻ സെന്ററുകളിൽ പാർപ്പിച്ചു, നാടുകടത്തി. ഇതു ഞങ്ങളുടെ കുടുംബത്തെ മാനസികമായും സാമ്പത്തികമായും തകിടം മറിച്ചു’’ – മകൾ പറഞ്ഞു.
Source link